‘പിണറായിക്ക് നിര്‍ബന്ധമെങ്കില്‍ എല്‍ഡിഎഫ് ഫണ്ടില്‍ നിന്ന് കൊടുക്കൂ’, മാണി സ്മാരകത്തിനെതിരെ കോടതിയിലേക്ക്

‘പിണറായിക്ക് നിര്‍ബന്ധമെങ്കില്‍ എല്‍ഡിഎഫ് ഫണ്ടില്‍ നിന്ന് കൊടുക്കൂ’, മാണി സ്മാരകത്തിനെതിരെ കോടതിയിലേക്ക്

Summary

‘പൊതുജനത്തിന്റെ പണം വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നത്?’ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഹരീഷ് വാസുദേവന്‍

മുന്‍ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ അഞ്ച് കോടി രൂപാ വകയിരുത്തിയ ഇടതുസര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന് വേണ്ടി സ്മാരകം അനുവദിക്കുന്നത് രാഷ്ട്രീയ അശ്ലീലമാണെന്നും ഹരീഷ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ്

താനും അപ്പന്‍ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള പാലായില്‍ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാന്‍ മകന്റെ ആവശ്യം.

എന്താണീ ട്രസ്റ്റിന്റെ പൊതുധര്‍മ്മം?

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച KM മാണിയുടെ പേരില്‍ ഒരു പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം

എന്നിട്ട്, അധ്വാനവര്‍ഗ്ഗ സിദ്ധാന്തം നാട്ടുകാരെ പഠിപ്പിക്കണം.

ജോസ് കെ മാണിക്ക് വേണമെങ്കില്‍ അണികളോട് പണം പിരിച്ചു നടത്തട്ടെ. അതിനും ഖജനാവ് കയ്യിട്ടുവാരന്‍ വരുന്നത് എന്തിനാണ്??

അത് അനുവദിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും തോമസ് ഐസക്കും

മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണം, ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.

പിണറായി വിജയന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ LDF ന്റെ ഫണ്ടില്‍ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവില്‍ നിന്ന് എടുത്തു കൊടുക്കാന്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നത്??

LDF നു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കില്‍ ആയിക്കോ. സ്വന്തം ഫണ്ടില്‍ നിന്ന് കൊടുത്തോ. ഇല്ലെങ്കില്‍ CPM പാട്ടപ്പിരിവ് നടത്തി കൊടുത്തോ... ഈ തോന്ന്യവാസം അനുവദിക്കാനാകില്ല.

നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാന്‍ കോടതിയില്‍ ചോദ്യം ചെയ്യും. എതിര്‍പ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല.

NB: സിപിഎം കാരേ, ന്യായീകരണ സിംഹങ്ങളെ, ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട. ഉളുപ്പും നാണവും മാനവും ഉണ്ടെങ്കില്‍, പാര്‍ട്ടി സംവിധാനത്തില്‍ ജനാധിപത്യം എന്നൊന്ന് ബാക്കിയുണ്ടെങ്കില്‍ നിങ്ങളുടെ കമ്മിറ്റിയില്‍ ചോദിക്ക്, LDF നു നാണമില്ലേ എന്ന്.

അഡ്വ.ഹരീഷ് വാസുദേവന്‍.

കെ എം മാണി ഫൗണ്ടേഷന് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ പാലായില്‍ അമ്പത് സെന്റ് സ്ഥലവും കെട്ടിട നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എംപി ജനുവരി 24ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കെ എം മാണിയുടെ മകന്‍ കൂടിയായ ജോസ് കെ മാണിയാണ് ട്രസ്റ്റിന്റെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയും.

Related Stories

No stories found.
logo
The Cue
www.thecue.in