വേദന തിന്ന് ഹാനി ബാബു, ഇനിയും വൈകിയാല്‍ കാഴ്ച പൂര്‍ണമായും നഷ്ടമാകും;  ജയിലിധകൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം

വേദന തിന്ന് ഹാനി ബാബു, ഇനിയും വൈകിയാല്‍ കാഴ്ച പൂര്‍ണമായും നഷ്ടമാകും; ജയിലിധകൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണിന് ഗുരുതരമായ അസുഖം ബാധിച്ചിട്ടും ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍. ജയിലധികൃതര്‍ ഇനിയും ചികിത്സ നിഷേധിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണിന് ബാധിച്ച ഇന്‍ഫെക്ഷന്‍ പടരുകയും കാഴ്ചയില്ലാതെ ആവുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് മാറുമെന്നും കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

''ഇടതു കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിലെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ ഉള്ള അപകട സാധ്യതക്കു പുറമെ മറ്റു ശരീരഭാഗങ്ങളിലേക്കു പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഇന്‍ഫെക്ഷന്‍, തലച്ചോറിലേക്ക് പടരാനും അത് വഴി അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്.

അതിഭീകരമായ വേദന മൂലം അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം ഇന്‍ഫെക്ഷന്‍ ഉള്ള കണ്ണ് സമയാസമയം വൃത്തിയാക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

ജയിലിലെ പരിമിതികള്‍ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടി വരുന്നത്,'' കുടുംബാംഗങ്ങള്‍ പറഞ്ഞു.

2021 മെയ് 3നായിരുന്നു ആദ്യമായി ഹാനി ബാബുവിന് ഇടത് കണ്ണില്‍ വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്ന് തന്നെ ഡബിള്‍ വിഷനിലേക്കും സഹിക്കാന്‍ കഴിയാത്ത വേദനയിലേക്കും മാറുകയുണ്ടായി. ജയിലില്‍ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ല എന്ന പ്രിസണ്‍ മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദേശപ്രകാരം അന്ന് തന്നെ ഒരു നേത്രവിദഗ്ധന്റെ അഭിപ്രായം വേണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. പക്ഷെ എസ്‌കോര്‍ട്ട് ഓഫീസര്‍ ഇല്ല എന്ന കാരണത്താല്‍ ഹാനി ബാബുവിനെ ചികിത്സക്കായി കൊണ്ട് പോയിട്ടില്ലായിരുന്നു.

മെയ് 6ന് ഹാനി ബാബുവിന്റെ വക്കീല്‍ ജയില്‍ സൂപ്രണ്ടിന് അയച്ച മെയിലുകള്‍ ഒന്ന് കൊണ്ട് മാത്രമാണ് മെയ് 7ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ കൊണ്ട് പോയത്.

വാഷി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ വെച്ച് ഹാനി ബാബുവിനെ ചികില്‍സിച്ച നേത്രവിദഗ്ധന്‍ ആന്റി ബാക്റ്റീരിയല്‍ മരുന്നുകള്‍ കൊടുക്കുകയും രണ്ട് ദിവസത്തിന് ശേഷം തുടര്‍ചികിത്സക്കായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപകടകരമാം വിധം അദ്ദേഹത്തിന്റെ ആരോഗ്യം മോശപ്പെട്ടെങ്കിലും തുടര്‍ചികിത്സക്കായി ഹോസ്പിറ്റലില്‍ കൊണ്ട് പോവുകയുണ്ടായില്ല. ഇതിനായ് പതിവ് പോലെ ജയില്‍ അധികാരികള്‍ ചൂണ്ടി കാണിച്ചത് എസ്‌കോര്‍ട്ട് ഓഫീസറുടെ അഭാവമാണ്.

മെയ് 10ന് രാവിലെ 8 മണിക്ക്, ഹാനി ബാബുവിന്റെ വക്കീലായ മിസ് പായോഷി റോയ് ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാന്‍ 8 തവണ വിളിക്കുകയുണ്ടായി. പക്ഷെ സൂപ്രണ്ട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. 8:30ന് ജയിലര്‍ വക്കീലിനെ വിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി തനിക്കറിയാമെന്നും പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും ഉറപ്പു നല്‍കി. ഇനി ഈ കാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടുമൊരു മെയില്‍ സൂപ്രണ്ടിന് അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും ചികില്‍സ കിട്ടാന്‍ ഒരു ദിവസം വൈകിയാല്‍ പോലും അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാനും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ടെന്ന് ആ മെയിലില്‍ ഓര്‍മപ്പെടുത്തിയിരുന്നു. പക്ഷേ, മെയ് 11നു പോലും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ ഒരു മാനസികാവസ്ഥയിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. നിരന്തരമായി ശ്രമിച്ചിട്ടും, ജയിലില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു മറുപടി ലഭിച്ചിട്ടില്ല, അതിനാല്‍ ഇത്രക്കും ഗുരുതരമായ ഒരു അസുഖത്തിന് ലഭിക്കുന്ന ചികിത്സ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്, ഈ നടപടികളെ കുറിച്ച് കൂടുതല്‍ സുതാര്യത വരേണ്ടതുണ്ട്. ഒന്നുമല്ലെങ്കിലും ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം ലഭിച്ചതും ഉറപ്പാക്കിയതുമായ അവകാശങ്ങള്‍ മാത്രമല്ലേ?, ഹാനിബാബുവിന്റെ കുടുംബം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു.

ഹാനിബാബു ജയിലില്‍ നേരിടേണ്ടി വരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in