'എല്ലാ മതങ്ങളും ഒന്ന്'; മുസ്ലീങ്ങള്‍ക്ക് നിസ്‌കാരത്തിനായി ഗുരുദ്വാര തുറന്നുനല്‍കി സിഖ് സമൂഹം

'എല്ലാ മതങ്ങളും ഒന്ന്'; മുസ്ലീങ്ങള്‍ക്ക് നിസ്‌കാരത്തിനായി ഗുരുദ്വാര തുറന്നുനല്‍കി സിഖ് സമൂഹം

മുസ്ലീങ്ങള്‍ക്ക് നിസ്‌കാരത്തിനായി ഗുരുദ്വാര തുറന്നുനല്‍കി ഗുരുഗ്രാമിലെ സിഖ് സമൂഹം. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ തന്നെ അനുമതിയുണ്ടായിരുന്ന പലസ്ഥലങ്ങളിലും അധികാരികള്‍ മുസ്ലീങ്ങള്‍ക്ക് ജുമുആ നിസ്‌കാരം നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുഗ്രാമിലെ ശ്രീ ഗുരു സിങ് സഭയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി മുസ്ലീം സഹോദരങ്ങള്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനമെന്ന് സഭയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിങ് സിദ്ദു പറഞ്ഞു.

സഭയുടെ കീഴില്‍ അഞ്ച് ആരാധനാലയങ്ങളുണ്ട്, ഈ സ്ഥലങ്ങളിലെല്ലാം ഏത് മതത്തിലുള്ള ആളുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കായി വരാമെന്ന് ഇവര്‍ അറിയിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മതങ്ങളും ഒന്നാണ്, തങ്ങള്‍ മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വസിക്കുന്നുവെന്നും ഷര്‍ദില്‍ സിങ് സിദ്ദു പറഞ്ഞു.

2000 മുതല്‍ 2500 വരെ ആളുകളെ ഒരു സമയം ഉള്‍ക്കൊള്ളാന്‍ സ്ഥലങ്ങളുള്ള ഗുരുദ്വാരകളാണ് സഭയ്ക്ക് കീഴിലുള്ളത്. എല്ലാവരെയും സഹായിക്കാന്‍ സിഖ് സമൂഹം എപ്പോഴും ഒരുക്കമാണെന്നും, എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കാമെന്നും സഭയുടെ വൈസ് പ്രസിഡന്റ് ജെപി സിങ് പറഞ്ഞു.

തീവ്രവലതുപക്ഷ സംഘടനകളുടെ ഉള്‍പ്പടെ പ്രതിഷേധം മൂലം രണ്ട് മാസത്തോളമായി പ്രദേശത്ത് നിസ്‌കാരം തടസപ്പെട്ടിരിക്കുകയായിരുന്നു. തുറസായ സ്ഥലങ്ങളില്‍ നിസ്‌കരിക്കരുതെന്ന് ചൂണ്ടിക്കാട്ടി 37 സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അനുമതിയുള്ള സ്ഥലങ്ങളില്‍ നിസ്‌കാരം നടത്തുന്നതിന് മുസ്ലീങ്ങള്‍ പൊലീസ് സംരക്ഷണമുള്‍പ്പടെ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിസ്‌കാരത്തിന് ഗുരുദ്വാരകള്‍ തുറന്നു നല്‍കി സിഖ് സമൂഹം രംഗത്തെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in