ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഇന്ന് അപ്പീല്‍ നല്‍കും

ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഇന്ന് അപ്പീല്‍ നല്‍കും

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നുള്ളതിനുള്ള തെളിവ് നശിപ്പിച്ചെന്ന് തെളിയിക്കാനാണ് ഇനി സര്‍ക്കാര്‍ ശ്രമം. മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ പോലീസ് എടുത്ത നടപടികള്‍ പരാജയമാണെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിരീക്ഷിച്ചിരുന്നു. മദ്യപിച്ചതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അമിതവേഗതയിലായിരുന്നു കാറോടിച്ചതെന്നതിനുമുള്ള തെളിവും പോലീസ് ഹാജരാക്കിയിരുന്നില്ല. ഈ രണ്ട് തെളിവുകളുമായിരുന്നു കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചോദിച്ചിരുന്നത്. പോലീസിന്റെ വീഴ്ചയാണ് കേസിനെ ദുര്‍ബലപ്പെടുത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാക്ഷിമൊഴി പകര്‍പ്പ് മാത്രം വച്ച് തെളിയിക്കാന്‍ കഴിയുമോയെന്നായിരുന്നു കോടതി ചോദിച്ചത്.

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാറ് ശ്രീറാം അമിതവേഗതയില്‍ ഓടിച്ചതിന്റെ സിസിടിവി ദൃശ്യവും ഹാജരാക്കാന്‍ കഴിയാത്തതും തിരിച്ചടിയായി. ഏത് ഉന്നതനായാലും ശക്തമായ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. എന്നിട്ടും കേസ് അട്ടിമറിക്കപ്പെട്ടത് സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിവില്‍ സര്‍വ്വീസിലെയും പോലീസിലെയും ഉന്നതരുടെ ഒത്താശയോട് ശ്രീറാം രക്ഷപ്പെടുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയനും ബഷീറിന്റെ കുടുംബവും കേസിന്റെ തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു. എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in