സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം തടവും പിഴയും; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം

സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം തടവും പിഴയും; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം
Published on

സൈബര്‍ ആക്രമണം തടയാനുള്ള പൊലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ളതാണ് ഭേദഗതി. ഏതെങ്കിലും വിനിമയ മാര്‍ഗത്തിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള തരത്തില്‍ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് നിയമം. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിലും രണ്ടും കൂടിയോ ആവും ശിക്ഷ.

പുതിയ നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുന്നതാണെന്നും, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും, ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നതടക്കം ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും, വിദഗ്ധരുമായി ചര്‍ച്ചനടത്തിയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐടി ആക്ട് 2000ലെ 66 എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം മറ്റുനിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

logo
The Cue
www.thecue.in