വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പിന്നാലെ ജി സുകുമാരൻ നായരുടെ മകൾ ഡോ.സുജാത മഹാത്മാ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗ സ്ഥാനം രാജിവച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ് .എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രസ്താവന നടത്തിയിരുന്നു.
യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എൽ.ഡി.എഫ് . ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് എന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു - വലതു വ്യത്യാസമില്ലാതെ സർക്കാരുകൾ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിരുന്നതെന്നും സുകുമാരൻ നായർ അറിയിച്ചു.
ഇതിനുവേണ്ടി താനോ മകളോ മറ്റാരെങ്കിലുമോ സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല . മൂന്നുവർഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും, വ്യക്തിപരമായ കാരണങ്ങളാൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവച്ചുകൊണ്ട് ഡോ.സുജാത ബന്ധപ്പെട്ടവർക്ക് കത്ത് നൽകിക്കഴിഞ്ഞു എന്നും ജി.സുകുമാരൻ നായർ അറിയിച്ചു.