ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി.കമറുദ്ദീന്റെ അറസ്റ്റ് ഉടന്‍, തട്ടിപ്പിന് തെളിവുണ്ടെന്ന് പൊലീസ്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി.കമറുദ്ദീന്റെ അറസ്റ്റ് ഉടന്‍, തട്ടിപ്പിന് തെളിവുണ്ടെന്ന് പൊലീസ്
Published on

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എം.എല്‍.എയെ രാവിലെ മുതല്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തട്ടിപ്പിന് തെളിവുണ്ടെന്നും, എം.എല്‍.എയുടെ അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നും എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 100ലധികം പരാതികളാണ് എം.എല്‍.എയുടെ പേരിലുള്ളത്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എംഎല്‍എയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയത്.

ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലീം ലീഗ് നേതാവായ കമറുദ്ദീന്‍. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

logo
The Cue
www.thecue.in