'ഈശോ സിനിമയിറങ്ങിയാല്‍ പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ മതവികാരം'; ക്രിസംഘി എന്നത് സ്വഭാവം കൊണ്ടുകിട്ടിയ പേരെന്ന് ഫാ.ജെയിംസ് പനവേലില്‍

'ഈശോ സിനിമയിറങ്ങിയാല്‍ പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ മതവികാരം';  ക്രിസംഘി എന്നത് സ്വഭാവം കൊണ്ടുകിട്ടിയ പേരെന്ന് ഫാ.ജെയിംസ് പനവേലില്‍

'ഈശോ' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് വൈദികന്‍. സിനിമയ്ക്ക് ഈശോ എന്ന് പേര് നല്‍കിയതിനെതിരെ നടന്ന പ്രതിഷേധം അനാവശ്യമാണെന്നും, പ്രവര്‍ത്തികള്‍ കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘി എന്ന പേര് വന്നതെന്നും ഫാ.ജയിംസ് പനവേലില്‍ പറഞ്ഞു. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററാണ് ഫാ.ജയിംസ് പനവേലില്‍.

പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രസംഗത്തിനിടയിലായിരുന്നു വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ചേരുന്ന പേരുകള്‍ സിനിമകള്‍ക്ക് ഉണ്ടായിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത വിധം ഇന്ന് ക്രിസ്ത്യാനികള്‍ വാളെടുത്ത് ഇറങ്ങിയിരിക്കുകയാണെന്നും ഫാ.ജയിംസ് പനവേലില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന വൈദികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഫാ.ജയിംസ് പനവേലിന്റെ വാക്കുകള്‍;

'കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബ മഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കില്‍ ക്രിസ്തു ഇല്ല, ജീവിതത്തില്‍ സത്യമില്ല.

നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്.

അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല.

'മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല.

ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in