ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള സുജിത്ത് ഭക്തന്റെ ഇടമലക്കുടി യാത്ര അനുമതിയില്ലാതെ; വനം വകുപ്പ് അന്വേഷണം തുടങ്ങി

ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള സുജിത്ത് ഭക്തന്റെ  ഇടമലക്കുടി യാത്ര അനുമതിയില്ലാതെ; വനം വകുപ്പ് അന്വേഷണം തുടങ്ങി

ഒന്നരവര്‍ഷമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമായ ഇടമലക്കുടിയിലേക്ക് വ്ളോഗര്‍ സുജിത് ഭക്തന്‍ നടത്തിയ യാത്രയില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. സുജിത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് വനം വകുപ്പ് പറഞ്ഞു.

കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിച്ചിരുന്നു. ഇടുക്കി എം.പിക്കും വ്ളോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിലും പരാതി നല്‍കിയിരുന്നു.

മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമത്തിലേക്ക് പരിശോധന നടത്താതെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എം.പി യാത്ര നടത്തിയതില്‍ അന്വേഷണം വേണമെന്ന് സിപിഐ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എം.പിക്കൊപ്പം ഉല്ലാസയാത്രയെന്നാണ് സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന വ്ലോഗില്‍ ആദ്യം തലക്കെട്ട് നല്‍കിയതെന്നും വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു.

സുജിത് ഭക്തന്‍ വിവാദങ്ങള്‍ക്ക് കമന്റില്‍ നല്‍കിയ മറുപടി

പോസ്റ്റ് കണ്ട് ആര്‍ക്കും കുരു പൊട്ടണ്ടാ, ഞങ്ങള്‍ പോയത് വിനോദയാത്രക്കല്ല. കേരളത്തില്‍ ഇപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്ന ഏക സ്‌കൂളാണ് ഈ ഗ്രാമത്തിലുള്ളത്. ആ സ്‌കൂളിലേക്ക് ടി വി, മറ്റുപകരണങ്ങള്‍ സ്പോണ്‍സര്‍ഷിപ്പ് ആയി നല്‍കിയും സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനത്തിനുമായിട്ടാണ് ഞങ്ങള്‍ സ്ഥലം എംപിയുമായി അവിടെ പോയത്.

വിശദമായ കാര്യങ്ങള്‍ നാളെ വീഡിയോയില്‍ കാണാം. 135 കുട്ടികള്‍ക്ക് ഇവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്. ഒരു മുറിയില്‍ മൂന്നും നാലും ക്ലാസുകള്‍ നടക്കുന്നു. ഇടമലക്കുടിയെ അത്രയ്ക്ക് ഇഷ്ടപെടുന്നവര്‍ ഉണ്ടെങ്കില്‍ അവിടെ ഒരു സ്‌കൂള്‍ കെട്ടിടം പണിത് നല്‍കാന്‍ തയ്യാറെടുക്കൂ

ഡീന്‍ കുര്യാക്കോസിനും സുജിത് ഭക്തനും എതിരെ കേസെടുക്കണം

ഇടമലക്കുടി പഞ്ചായത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ഒന്നരമാസത്തേക്ക് നിരോധനാജ്ഞ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ ഒരു സ്ഥലത്തേക്കാണ് വ്ളോഗര്‍ക്കൊപ്പം എം.പി സന്ദര്‍ശനം നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചും മാസ്‌ക് ധരിക്കാതെയുമാണ് ഇവരെല്ലാം എത്തിയത്.

ഈ വ്ളോഗര്‍ നിരോധിത മേഖലയായ നേര്യമംഗലത്ത് പ്രവേശിച്ചതിന് കേസ് എടുക്കപ്പെട്ട ആളാണ്. വ്ളോഗറുടെ പേരിലും എം.പിയുടെ പേരിലും കേസെടുക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

സുജിത് ഭക്തന്‍ നല്‍കിയ മറുപടി

ഇടുക്കി എം പി ആയ ശ്രീ ഡീന്‍ കുരിയാക്കൊസിന്റെ ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത് എന്നെഴുതിയ ജീപ്പിലുമായി ഞങ്ങള്‍ ആറുപേര്‍ കഴിഞ്ഞ ഞായറാഴ്ച ഇടമലക്കുടി എന്ന ട്രൈബല്‍ വില്ലേജിലേക്ക് പോയി. അവിടുത്തെ സ്‌കൂളില്‍ 135 കുട്ടികളാണ് പഠിക്കുന്നത്. ഈ 135 കുട്ടികള്‍ക്ക് പഠിക്കാനായി അവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്.

ഒരു ക്ലാസ് മുറിയില്‍ മൂന്നും നാലും ക്‌ളാസുകള്‍ ഒരേ സമയം നടത്തുന്നു. ക്ലാസ് മുറിയില്‍ തന്നെ അവിടുത്തെ അധ്യാപകര്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, താമസിക്കാന്‍ സ്ഥലമില്ലാത്ത് കൊണ്ട് അവര്‍ ഓഫീസ് റൂമില്‍ കിടന്നുറങ്ങുന്നു. ഇന്റര്‍നെറ്റും ഫോണും ഒന്നുമില്ലാത്ത കാട്ടിനുള്ളിലെ ഈ ഗ്രാമത്തിലെ ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്നത് അത്യധികം പ്രധാനം നല്‍കേണ്ട ഒരു കാര്യമാണ്. ആ സ്‌കൂളിലേക്ക് ടി വി അനുബന്ധ ഉപകരണങ്ങള്‍ എം പി ഇടപെട്ട് ഞങ്ങള്‍ നല്‍കുകയും, സ്‌കൂളിന്റെ മുഖം തന്നെ മാറ്റുന്ന തരത്തില്‍ കലാകാരന്മാരെ കൊണ്ടുവന്ന് സ്‌കൂള്‍ മോഡി പിടിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ അവിടുത്തെ കുട്ടികള്‍ക്ക് ക്‌ളാസുകള്‍ വരെ എടുത്തിരുന്നു.

എം പി യോടൊപ്പം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അവിടെ പോകുന്നതും അവിടുത്തെ ഈ ദുരവസ്ഥ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായി ഒരു വീഡിയോ തയ്യാറാക്കി ഇട്ടത്. അതിന്റെ രാഷ്ട്രീയവല്‍ക്കരിച്ച് സുജിത് ഭക്തന്‍ ഒരു തീവ്രവാദി ആണെന്ന് പോലും പറയുന്ന ആളുകളോട് ഒരു വാക്ക് ചോദിക്കട്ടെ.

എന്തുകൊണ്ട് നിങ്ങള്‍ അവിടെ പോയി ഇതൊന്നും ചെയ്തില്ല?

അവിടെയുള്ള കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ നല്ല ക്ലാസ് മുറികള്‍ പണിത് നല്‍കാമോ?

അവിടേക്കുള്ള റോഡ് പണിയാന്‍ മുന്‍ കൈ എടുക്കാമോ?അവിടെയുള്ള അധ്യാപകര്‍ക്ക് കുറച്ച് സഹായം ചെയ്ത് കൊടുക്കാമോ?

അവിടെയുള്ള കുട്ടികള്‍ നാലാം ക്ലാസ് കഴിഞ്ഞാല്‍ എവിടെ പോയി പഠിക്കണം?

അധ്യാപകരാണ് കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്. കുക്ക് എവിടെ?

135 കുട്ടികള്‍ക്ക് എത്ര അധ്യപകര്‍ ഉണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ?

ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യുമ്പോ അതില്‍ രാഷ്ട്രീയം മാത്രം കണ്ടു ചൊറിയാതെ, അവരെ സഹായിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യൂ. അപ്പോഴും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. വിവാദ വീഡിയോ കാണാത്തവര്‍ ദയവായി കണ്ടതിന് ശേഷം മാത്രം അഭിപ്രായങ്ങള്‍ പറയുക. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഞങ്ങള്‍ അവിടെ പോയി വന്നതും. അതും തികച്ചും സ്ഥലം എം പിയുടെ ഒരു ഔദ്യോഗിക പരിപാടി.

മുമ്പ് എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും അനുവാദം വാങ്ങാതെ വീഡിയോ ചിത്രീകരണം നടത്തിയതിന് സുജിത് ഭക്തനെതിരെ കേസെടുത്തിരുന്നു. ഇഞ്ചത്തോട് വനമേഖല, പൂയംകുട്ടി വനമേഖലയിലെ സംരക്ഷിത മേഖല എന്നിവിടങ്ങളില്‍ സാഹസിക യാത്ര നടത്തുന്നത് വീഡിയോയില്‍ ചിത്രീകരിച്ചതാണ് വിവാദമായത്

Related Stories

No stories found.
logo
The Cue
www.thecue.in