ആനന്ദ് പട്‌വര്‍ധന്‍
ആനന്ദ് പട്‌വര്‍ധന്‍

ഡോക്യുമെന്ററി പ്രദര്‍ശന വിലക്ക്; കേരള സര്‍ക്കാരിനൊപ്പം നിയമപോരാട്ടം നടത്തുമെന്ന് ആനന്ദ് പട്‌വര്‍ധന്‍  

തിരുവനന്തപുരത്ത് നടക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രോത്സവത്തില്‍ 'റീസണ്‍' പ്രദര്‍ശിപ്പിക്കാന്‍ നിയമപരമായി പോരാടുമെന്ന് സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ വിലക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിയമപോരാട്ടത്തില്‍ പങ്കാളിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോരാട്ടം തുടരുകയാണെന്നും ആശംസിക്കണമെന്നും ആനന്ദ് പട്‌വര്‍ധന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹിന്ദുത്വ ആശയത്തേയും സംഘ്പരിവാറിനേയും വിമര്‍ശിക്കുന്ന റീസണ്‍ (വിവേക്) ഇന്നാണ് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു.

പോരാട്ടം തുടരുകയാണ്. കേരള ഡോക്യുമെന്ററി ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് ‘റീസണ്‍’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് ആയിരുന്നു പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ‘ക്രമസമാധാന’ പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിച്ച് ഈയൊരു ചിത്രത്തിന് മാത്രം കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. കേരള ഫെസ്റ്റിവല്‍ കോടതിയെ സമീപിക്കുകയാണ്. ഞാന്‍ ഇന്ന് രാവിലെ കൊച്ചി കോടതിയിലെ കേസില്‍ ഇന്ന് ഒപ്പം ചേരുകയാണ്. ഞങ്ങളെ ആശംസിക്കൂ.

ആനന്ദ് പട്‌വര്‍ധന്‍

പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് തവണ അപേക്ഷിച്ചിട്ടും വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിച്ചില്ല. അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണെന്നും കമല്‍ പറഞ്ഞിരുന്നു. ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും കേന്ദ്രമന്ത്രാലയത്തില്‍ നിന്നുള്ള സെന്‍സര്‍ ഇളവുണ്ടെങ്കിലേ പ്രദര്‍ശിപ്പിക്കാനാകൂ.

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം തീവ്രഹിന്ദുത്വ സംഘടനകള്‍ ചിന്തകരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എല്‍ കല്‍ബുര്‍ഗി, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിനേക്കുറിച്ചാണ് റീസണ്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in