കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങുകയാണ് അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തിൽ 100 ഓക്സിജൻ കിടക്കകളുമായി പ്രവർത്തന സജ്ജമായ ആശുപത്രിയിൽ ഞായറാഴ്ച മുതൽ ചികിത്സ ആരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ടായിരിക്കും കൊവിഡ് ചികിത്സാ കേന്ദ്രത്തിന് ആവശ്യമായ ഓക്സിജൻ എത്തിക്കുക. ഇതിലൂടെ ഗതാഗത പ്രശ്നങ്ങളും ക്ഷാമവും മറികടക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചത്.സംസ്ഥാന സർക്കാർ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്.
അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.