ഇ എം സി സി ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യുന്നു
ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യുന്നത്. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമാകുന്നെന്നാണ് പോലീസ് കരുതുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവര്‍ക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിന്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നിൽ ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. . കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാർ.തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം.