രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരള യാത്ര’ ഇന്നു മുതൽ
മുസ്ലിങ്ങളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുന്ന അപകടകരമായ ഒരു രാഷ്ട്രീയമാണ് സിപിഎം കേരളത്തില്‍ കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുകയാണ് സിപിഐഎം. ഇരുമതവിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് വര്‍ഗീയത പ്രചരിപ്പിക്കുക എന്നത് അവരുടെ പാര്‍ട്ടി തന്ത്രമാണ്.
മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തുക, ക്രിസ്ത്യാനികളുടെ ഇടയില്‍ ഭീതി പടര്‍ത്തുക എന്ന തന്ത്രമാണ് സിപിഎമ്മിന്റേത്. പാണക്കാട് ഹൈദരലി തങ്ങള്‍ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവാണ്. അദ്ദേഹത്തെ വീട്ടിലെത്തി കാണുന്നതില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്നും രമേശ് ചെന്നിത്തല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' കാസര്‍ഗോഡ് തുടങ്ങുകയാണ്. യാത്രക്ക് മുന്നോടിയായി മീഡിയ വണ്‍ ചാനലിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഫ്രാന്‍സില്‍ പള്ളിപിടിക്കുന്നു, ഇവിടെ മുസ്‌ലികളെല്ലാം നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല.
ജനവിരുദ്ധമായ നടപടികളില്ലാത്ത, പിഎസ് സി റാങ്ക് ലിസ്റ്റുകളുള്ളപ്പോള്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിയമനം കൊടുക്കാത്ത, രാഷ്ട്രീയ എതിരാളികളെ വെടിവെച്ച് കൊല്ലാത്ത, ലോക്കപ്പ് മരണങ്ങളില്ലാത്ത ഒരു പുതിയ കേരളം അതാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് കാസര്‍കോട് കുമ്പളയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും .
23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഐശ്വര്യ കേരളയെക്കുറിച്ച് ചെന്നിത്തല
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണ്ണമായ സദ്ഭരണം കെട്ടിപ്പടുക്കുന്നതിന് വഴിയൊരുക്കുന്നതിനായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫിന്റെ 'ഐശ്വര്യ കേരള യാത്ര'യ്ക്ക് നാളെ (ഞായര്‍) കാസര്‍ക്കോട്ടെ മഞ്ചേശ്വരത്ത് തുടക്കമാവും.
'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.
മഞ്ചേശ്വരത്ത് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു.ടി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തിച്ചേരും . 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
AishwaryaKerala Yathra led by Leader of the Opposition Ramesh Chennithala