കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ഉപാദ്ധ്യക്ഷ കെസി റോസകുട്ടി സിപിഐഎമ്മിൽ. ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. മധുരം നല്‍കിയാണ് റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കല്‍പ്പറ്റയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ്‌കുമാറും റോസക്കുട്ടിയെ കാണാനെത്തിയിരുന്നു.
അൽപസമയം മുൻപാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് കെസി റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യധാര്‍ഡ്യവും പ്രഖ്യാപിച്ചു. ഒരു മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഈ രാജ്യത്തിന്റെ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നതിനും കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്റെ ഏറ്റവും വലിയൊരു സുഹൃത്താണ് ലതികാ സുഭാഷ്. ഒരു സീറ്റിന് അര്‍ഹതപ്പെട്ട വ്യക്തിയാണ് ലതികാ സുഭാഷ്. കഴിഞ്ഞ 23 ദിവസക്കാലവും ഐശ്യര്യകേരളയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രവര്‍ത്തിച്ച വനിത, ആ വനിത സീറ്റ് ലഭിക്കാത്തപ്പോള്‍ നടത്തിയ പ്രതിഷേധത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച പ്രതികരണം മാനസികമായി വളരെ വിഷമിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.