ശ്രീനിവാസന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിക്കാരനെന്ന് പി.ജയരാജന്‍, ചാഞ്ചാട്ട നിലപാടുള്ള നടന്‍

ശ്രീനിവാസന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിക്കാരനെന്ന് പി.ജയരാജന്‍, ചാഞ്ചാട്ട നിലപാടുള്ള നടന്‍

പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു ശ്രീനിവാസനെന്ന് സിപിഐഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍. കൃത്യമായി രാഷ്ട്രീയം മനസിലാക്കിയിട്ടുള്ള ആളല്ല ശ്രീനിവാസന്‍. ചാഞ്ചാട്ട നിലപാടുള്ള നടനാണ്. കോളജ് കാലത്ത് എബിവിപിക്കാരനായിരുന്നു ശ്രീനിവാസന്‍, പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും പി.ജയരാജന്‍. മാതൃഭൂമി ചാനലിലാണ് പ്രതികരണം. ട്വന്റി ട്വന്റിയുടെ വികസിതരൂപമാണ് അംബാനിമാരും അദാനിമാരുമെന്നും പി.ജയരാജന്‍.

കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി ട്വന്റി രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുകയാണെന്ന് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്നും ഉപദേശക സമിതിയിലുണ്ടാകുമെന്നും ശ്രീനിവാസന്‍.

സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുമെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും നടന്‍ ശ്രീനിവാസന്‍. കമ്മ്യൂണിസ്റ്റ് കോട്ടയിലാണ് ജനിച്ചതെങ്കിലും ചുറ്റുപാടും അവിടത്തെ ആള്‍ക്കാരും മടുപ്പിച്ചു. എനിക്ക് മനസിലാകാത്ത കാര്യങ്ങളാണ് ചുറ്റും നടന്നിരുന്നത്.

15 വര്‍ഷം മുമ്പ് പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് പുറംവേദനയ്ക്ക് ചികിത്സിക്കാന്‍ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം. സി ജേക്കബ് വൈദ്യനെ കാണുന്നത്. ട്വന്റി ട്വന്റിയില്‍ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ലെന്നും ശ്രീനിവാസന്‍.

ശ്രീനിവാസന്റെ പ്രസംഗത്തില്‍ നിന്ന്

പതിനഞ്ച് ഇരുപത് വര്‍ഷം മുമ്പാണോ എന്ന് എനിക്ക് ഓര്‍മ്മയില്ല. ഇന്നത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അന്ന് സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയാണ്. അന്ന് കൈരളി ചാനലിന്റെ ആളുകള്‍ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കേരളത്തിലെ ആളുകളെ കാണിക്കണം എന്ന ആഗ്രഹത്തോട് കൂടി അദ്ദേഹത്തെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ ഞാന്‍ ചിരിപ്പിക്കണം. അതാണ് എന്റെ ദൗത്യം. വളരെ ടഫ് ആയിട്ടുള്ള ജോലിയാണ് (ചിരിക്കുന്നത്).

ആദ്യം അവര്‍ തീരുമാനിച്ചത് കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയെ വെച്ച് പിണറായിയെ അഭിമുഖം നടത്തണമെന്നാണ്. കൂടിയാലോചന നടത്തിയപ്പോള്‍ രണ്ട് പേരും ഭയങ്കര ബലം പിടിക്കും, മസില്‍ പിടിക്കും ആരും ചിരിക്കില്ലെന്ന് കണ്ടെത്തി. ചിലപ്പോ കാഴ്ചക്കാര്‍ ചിരിക്കുമെന്ന് കണ്ടെത്തി. അതുകൊണ്ട് എന്നെ ഏര്‍പ്പാട് ചെയ്തു. ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാമെന്ന് സമ്മതിച്ചു. എന്റെ അച്ഛന്‍ അദ്ദേഹത്തെ കളരിയഭ്യാസം പഠിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in