പി.ജയരാജന്‍ അഭിമുഖം: കൃത്യമായ വലതുപക്ഷ രാഷ്ട്രീയ പക്ഷപാതിത്വം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഉണ്ട് 

പി.ജയരാജന്‍ അഭിമുഖം: കൃത്യമായ വലതുപക്ഷ രാഷ്ട്രീയ പക്ഷപാതിത്വം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഉണ്ട് 

ചന്ദ്രശേഖരന്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ രാഷ്ട്രീയ നിലാപാട് തിരുത്തിക്കാന്‍ ചന്ദ്രശേഖരനൊപ്പം ഒരു കാലത്ത് ജയിലിലൊക്കെ കഴിഞ്ഞിട്ടുള്ള സഹപ്രവര്‍ത്തകരെന്ന നിലയ്ക്ക് ഞാനും പരിശ്രമിക്കുകയുണ്ടായി 
Published on
Q

ടി.പി ചന്ദ്രശേഖരനെയും അനുയായികളേയും പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ താങ്കളുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് പരാജയപ്പെട്ടത് എങ്ങനെയാണ്?

A

ചന്ദ്രശേഖരനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍.എം.പി നേതാവ് വേണുവുമായി ഒരു വീട്ടിലിരുന്ന് അരമണിക്കൂറിലധികം സംസാരിച്ചിരുന്നു. ചന്ദ്രശേഖനെ കൂട്ടി വരാമെന്ന് ഏറ്റിട്ടാണ് വേണു പോയത്. ചന്ദ്രശേഖരന്‍ വന്നില്ല. പിന്നീടാണ് ഫോണില്‍ സംസാരിച്ചത്. പക്ഷേ ആരോ അദ്ദേഹത്തെ പുറകോട്ട് വലിക്കുകയായിരുന്നു. ആരാണെന്ന് അറിയില്ല. ഏതായാലും ചന്ദ്രശേഖരന്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ രാഷ്ട്രീയ നിലാപാട് തിരുത്തിക്കാന്‍ ചന്ദ്രശേഖരനൊപ്പം ഒരു കാലത്ത് ജയിലിലൊക്കെ കഴിഞ്ഞിട്ടുള്ള സഹപ്രവര്‍ത്തകരെന്ന നിലയ്ക്ക് ഞാനും പരിശ്രമിക്കുകയുണ്ടായി. മറ്റ് പലരും ശ്രമിച്ചു.

Q

ഫോണില്‍ സംസാരിച്ചപ്പോള്‍ പോസിറ്റീവായിരുന്നോ ചന്ദ്രശേഖരന്റെ പ്രതികരണം?

A

തീര്‍ച്ചയായും പോസിറ്റീവായിരുന്നു. ഇന്ന് ഞാന്‍ വരില്ല. അടുത്ത ദിവസം വരും എന്നായിരുന്നു.

Q

തിരിച്ചു വരവിന് തടസ്സം നിന്നത് സി.പി.എമ്മിലുള്ളരാണോ ആര്‍.എം.പിക്കാരാണോ?

A

അത് കൃത്യമായി എനിക്ക് പറയാന്‍ കഴിയില്ല. എനിക്ക് അറിയില്ല അരാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്. ഇന്ന ദിവസം തിരുവനന്തപുരത്ത് എം. എല്‍.എ ഹോസ്റ്റലില്‍ ചന്ദ്രശേഖരന്‍ വരുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്നാണ് ചന്ദ്രശേഖരന്‍ പറയുന്നത് വരാന്‍ പ്രയാസമുണ്ടെന്ന്. അദ്ദേഹത്തെ ആരോ വിലക്കിയത് കൊണ്ടാകുമല്ലോ അത്. അതാരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല.

Q

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന ഉറപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ താങ്കള്‍ക്ക് കഴിയുമോ?

A

കൊലപാതക രാഷ്ട്രീയത്തിന് എതിരാണ് സി.പി.എം. പക്ഷേ സി.പി.എം എപ്പോഴും ആരോപണ വിധേയരാകുന്നത് വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാര വേലയാണ്. അവര്‍ നിഷ്പക്ഷത നടിക്കുന്നു. എന്നാല്‍ കൃത്യമായിട്ടുള്ള വലതുപക്ഷ രാഷ്ട്രീയ പക്ഷപാതിത്വം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഉണ്ട്. അവര്‍ സംഘടിതമായി പ്രചാരവേല നടത്തുന്നു കണ്ണൂര്‍ രാഷ്്ട്രീയം, കണ്ണൂര്‍ കൊലപാതകമെന്ന്. ഇന്ത്യയില്‍ ഗോരക്ഷയുടെ പേരില്‍ എത്ര ക്ഷീര കര്‍ഷകരെ അക്രമിച്ച് കൊന്നു. എത്ര ബുദ്ധിജീവികളെ വെടിവെച്ചു കൊന്നു. വര്‍ഗ്ഗീയ കേരളം സൃഷ്ടിക്കാനുള്ള ആര്‍.എസ്. എസ് ശ്രമത്തിന്റെ ഭാഗമായി എത്ര കമ്യൂണിസ്റ്റുകാര്‍ക്കാണ് ജീവന്‍ വെടിയേണ്ടി വന്നത്. ഇതൊന്നും അക്രമവും കൊലയുമല്ല. സി.പി.എം നടത്തുന്നതാണ് അക്രമവും കൊലയുമെന്നത് കൃത്യമായ വലതുപക്ഷ അജണ്ടയുടെ ഭാഗമാണ്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ നില്‍ക്കുന്നത് ജനങ്ങളുടെ കോടതിയിലാണ്. ജനങ്ങളുടെ കോടതിക്ക് മുമ്പാകെ നമ്മുടെ വാദങ്ങള്‍ അവതരിപ്പിക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും ഉന്നയിക്കുന്ന വാദങ്ങള്‍ ജനകീയ കോടതി അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞാനുള്ളത്.

logo
The Cue
www.thecue.in