മോദിക്കെതിരെ മല്‍സരിക്കാനാവില്ല, പരാതി പറഞ്ഞതിന് പിരിച്ചുവിടപ്പെട്ട ബിഎസ്എഫ് ജവാന്റെ നാമനിര്‍ദേശ പത്രിക തള്ളി  

മോദിക്കെതിരെ മല്‍സരിക്കാനാവില്ല, പരാതി പറഞ്ഞതിന് പിരിച്ചുവിടപ്പെട്ട ബിഎസ്എഫ് ജവാന്റെ നാമനിര്‍ദേശ പത്രിക തള്ളി  

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കാനിറങ്ങിയ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റ നാമനിര്‍ദേശ പത്രിക തള്ളി. നീമനിര്‍ദേശ പത്രികയില്‍ വൈരുധ്യമുണ്ടെന്ന് പറഞ്ഞാണ് മുന്‍ ബിഎസ്എഫ് ജവാന്റെ പത്രിക തള്ളിയത്. തെറ്റായാണ് തന്റെ പത്രിക തള്ളിയതെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു.

സൈന്യത്തിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട തേജ് ബഹാദൂര്‍ യാദവ് പട്ടാളക്കാരേയും സൈന്യത്തേയും രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം വെളിപ്പെടുത്താനായി അദ്ദേഹത്തിനെതിരെ മല്‍സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും അടങ്ങുന്ന മഹാസഖ്യം തേജ് ബഹാദൂറിനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തടയാനായി ബിജെപി നാമനിര്‍ദേശ പ്രക്രിയയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് തേജ് ബഹാദൂര്‍ ആരോപിച്ചതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക തള്ളിക്കൊണ്ടുള്ള അറിയിപ്പ്. വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതില്‍ അമര്‍ഷം ഉയരുന്നുണ്ട്.

എന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് തെറ്റായ നടപടിയാണ്. ഇന്നലെ വൈകിട്ട് 6.15ന് ചില തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അതുമായി എത്തിയപ്പോഴേക്കും എന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കഴിഞ്ഞിരുന്നു. തെറ്റായ ഈ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും.

തേജ് ബഹാദൂര്‍ യാദവ്

മേയ് 19ന് ആണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുക. 43 വയസുകാരനായ തേജ് ബഹാദൂര്‍ ബിഎസ്എഫിലെ മോശം ഭക്ഷണത്തെ കുറിച്ചും പട്ടാളക്കാര്‍ നേരിടുന്ന അവഗണനയെ കുറിച്ചും യൂണിഫോമില്‍ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ബിഎസ്എഫില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ദേശസ്‌നേഹവും പട്ടാള സ്‌നേഹവും പറഞ്ഞ് വോട്ടുവാങ്ങുന്ന പ്രധാനമന്ത്രി മോദിക്കെതിരെയുള്ള പ്രതിഷേധ സൂചകമായായിരുന്നു തേജ് ബഹാദൂറിന്റെ സ്ഥാനാര്‍ത്ഥിത്വം. ദേശ സ്‌നേഹം പറയുന്ന ബിജെപിയുടേയും മോദിയുടേയും പൊള്ളത്തരം തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും യാദവ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും തന്നെ വിലക്കാന്‍ ശ്രമം നടക്കുന്നുവെന്നും രാജ്യത്തെ കള്ള കാവല്‍ക്കാരന്‍ യഥാര്‍ത്ഥ കാവല്‍ക്കാരനോട് മല്‍സരിക്കാന്‍ ഭയക്കുന്നത് കൊണ്ടാണിതെന്നും നേരത്തെ തേജ് ബഹാദൂര്‍ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in