അച്ഛന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചപ്പോള്‍ മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ മകന്‍ ആനന്ദ്, അംബാനി കുടുംബ രാഷ്ട്രീയം 

അച്ഛന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചപ്പോള്‍ മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ മകന്‍ ആനന്ദ്, അംബാനി കുടുംബ രാഷ്ട്രീയം 

പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു. സദസ്സിന്റെ മുന്‍നിരയിലാണ് ആനന്ദ് സ്ഥാനം പിടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച ഒരാഴ്ച തികയുമ്പോഴാണ് മകന്‍ അംബാനി മോദിയുടെ റാലിയിലെ മുന്‍നിരക്കാരനായത്.

മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണക്കാനുമാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തെതെന്നാണ് ആനന്ദ് അംബാനി മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി റാലിയിലെ ആനന്ദിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

മുകേഷ് അംബാനി സൗത്ത് മുംബയിലെ കോഗ്രസ്സ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് കൊണ്ട് സ്ഥാനാര്‍ഥി പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിലത്തെിയിരുന്നു. സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളെ കുറിച്ച നല്ല അറിവുള്ള ആളാണ് മിലിന്ദ് എന്നായിരുന്നു അംബാനി വീഡിയോയില്‍ പറഞ്ഞത്. മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെ പുറത്തു വിട്ട വീഡിയോയില്‍ സൗത്ത് മുംബൈ മണ്ഡലത്തിലെ വ്യാപാരത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവകാശപ്പെട്ടു.

ആദ്യമായാണ് മുകേഷ് അംബാനിയും മകനും പരസ്യമായി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് രംഗത്ത് വരുന്നത്. അംബാനി കുടുംബവുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപാടുകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. സഹോദരന്‍ അനില്‍ അംബാനിയും മോഡി സര്‍ക്കാരുമായി ചേര്‍ന്നുള്ള റാഫേല്‍ കരാറുമെല്ലാം വലിയ അഴിമതിയായി രാജ്യം ചര്‍ച്ച ചെയ്യുകയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനില്‍ അംബാനിയേയും മോഡിയേയും കടന്നാക്രമിക്കുകയും ചെയ്യുമ്പോഴാണ് മുകേഷ് അംബാനി കോണ്‍ഗ്രസിനോട് മൃദുവായത്. ഒരാഴ്ച തികയും മുമ്പേ ഇളയമകന്‍ ആനന്ദ് ബിജെപി പാളയത്തില്‍ പിന്തുണയറിയിച്ച് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

ശരീരഭാരം കുറച്ചതിനെ തുടര്‍ന്ന് ആനന്ദ് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ഭക്ഷണത്തിനോടുള്ള അടുപ്പം ആനന്ദിന്റെ ശരീരഭാരം 178 കിലോയോളം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വെറും പതിനെട്ട് മാസങ്ങള്‍ കൊണ്ട് ആനന്ദ് ശരീരഭാരം കുറച്ചത് ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ അധികം ഇടപെടടാത്ത 24 വയസുകാരനാണ് മോദിയുടെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് ബിജെപിക്ക് പിന്തുണയറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in