എട്ടാം ദിനം കളിക്കൂട്ടുകാരിയെ കുവി കണ്ടെത്തി; രാജമലയില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിച്ച വളര്‍ത്തുനായ

എട്ടാം ദിനം കളിക്കൂട്ടുകാരിയെ കുവി കണ്ടെത്തി; രാജമലയില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിച്ച വളര്‍ത്തുനായ
Published on

എട്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ തന്റെ കളിക്കൂട്ടുകാരിയെ കുവി കണ്ടെത്തി, ചലനമറ്റ രണ്ട് വയസുകാരിയുടെ കുഞ്ഞുശരീരം കണ്ടെത്തിയ നായ രാജമലയിലെ രക്ഷാപ്രവര്‍ത്തകരുടെയുള്‍പ്പടെ കണ്ണ് നനയിച്ചു. പെടിമുട്ടി ദുരന്തത്തില്‍ കാണാതായ ധനുഷ്‌കയുടെ മൃതദേഹം പുഴയില്‍ മരത്തില്‍ തങ്ങിനിന്ന നിലയിലാണ് കണ്ടെത്തിയത്. ധനുവിന്റെ വീട്ടിലെ വളര്‍ത്തുനായയായിരുന്നു കുവി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ഞു ധനുവിനെ തേടി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ദുരന്തഭൂമിയിലൂടെ ഓടി നടന്ന കുവിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ധനുവിന്റെ ശരീരം കാണിച്ചുകൊടുത്തത്. വളര്‍ത്തുനായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ പ്രദേശത്തുണ്ടായിരുന്നു.

പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചില്‍ നടത്തിയിരുന്നത്.ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്.

കുട്ടിയുടെ അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.

logo
The Cue
www.thecue.in