അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വധ ഭീഷണി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വധ ഭീഷണി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദീലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. വെള്ളിയാഴ്ച്ചയാണ് ഹര്‍ജി പരിഗണിക്കുക. അത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചിരിക്കുകയാണ്. അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹര്‍ജി തിങ്കളാഴ്ച്ച കേള്‍ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരിന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ ഇരിക്കെ ഇത്തരമൊരു കേസ് കെട്ടിചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഇങ്ങനെയൊരു കേസ് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ 80 വയസ് പ്രായമുള്ള മാതാവ് രോഗ ബാധിതയാണ്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണെന്നും ചെറിയ മകള്‍ക്ക് മൂന്ന് വയസ് മാത്രമാണ് പ്രായമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

വധഭീഷണി കേസില്‍ ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്കും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്ക് ജാമ്യമില്ല വകുപ്പില്‍ ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകളും സംവിധായകന്‍ കൈമാറിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in