നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം അവസാനിച്ചു. വാദത്തില്‍ പ്രതിഭാഗം ഉന്നയിച്ച പ്രധാന ഭാഗങ്ങള്‍:
കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ സംവിധായകനായതിനാല്‍ വ്യാജമായി ഓഡിയോ ക്ലിപ്പ് ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മൊഴി കൃത്യമായി പരിശോധിച്ചാല്‍ അത് തെറ്റാണെന്ന് വ്യക്തമാകും. പൊലീസ് ദിലീപിനോട് മുന്‍വൈരാഗ്യത്തോടെ പെരുമാറുകയാണ്. എന്തുകൊണ്ടാണ് പ്രോസിക്യൂഷന് ദിലീപിനോട് ഇത്ര വിരോധമെന്നും പ്രതിഭാഗം ചോദിക്കുന്നു.
കൂടാതെ കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു രീതിയിലും നിസഹകരണം ഉണ്ടായിട്ടില്ല. ദിവസവും 11 മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യുന്നതിനിടയില്‍ കുറ്റ സമ്മതം നടത്താന്‍ പൊലീസ സമ്മര്‍ദ്ദം ചെലുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസ് ഫോണ്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച 10.15ന് വിധി പറയും. എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കില്‍ നാളെ എഴുതി നല്‍കണമെന്ന് കോടതി പ്രതിഭാഗത്തോട് നിര്‍ദേശിച്ചു.