അവരെല്ലാം നുണയന്മാരാണ്; നമ്മുടെ മോദി മാത്രമാണ് ശരി; പെഗാസസില്‍ മോദിയെ ട്രോളി ധ്രുവ് റാത്തി

അവരെല്ലാം നുണയന്മാരാണ്; നമ്മുടെ മോദി മാത്രമാണ് ശരി; പെഗാസസില്‍ മോദിയെ ട്രോളി ധ്രുവ് റാത്തി

രാജ്യത്ത് പെഗാസസ് വിവാദം ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാത്തി. വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ധ്രുവ് റാത്തി വിമര്‍ശനം ഉന്നയിക്കുന്നത്.

''റോയിട്ടേഴ്‌സ്, ഗാര്‍ഡിയന്‍, ബിബിസി ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ്, എഡ്‌വാര്‍ഡ് സ്‌നോഡന്‍, ജര്‍മ്മനിയില്‍ നിന്ന് ഡൈ സയ്ത്ത്, ഫ്രാന്‍സില്‍ നിന്ന് ലേ മണ്ടേ, ഇസ്രായേലില്‍ നിന്നുള്ള ഹാര്‍ട്ടെസ്, മെക്‌സിക്കോയില്‍ നിന്നും പ്രൊസസ്‌കോ, ഹംഗറിയില്‍ നിന്ന് ഡിറെക് 36, ഫ്രഞ്ച് ഏജന്‍സീസ്, അങ്ങനെയെല്ലാവരും നുണ പറയുന്നതാണ്. നമ്മുടെ മോദി മാത്രമാണ് സത്യം പറയുന്നത്,'' ധ്രുവ് റാത്തി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി സപ്പോര്‍ട്ടേഴ്‌സിനെയും ധ്രുവ് റാത്തി ട്രോളി.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ ഫോണും ചോര്‍ത്തിയതായാണ് വിവരം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഞ്ജയ കച്ചാരുവിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ലമെന്റില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്.

പെഗാസസ് പ്രോജക്ട് ഡാറ്റ

പാരീസ് ആസ്ഥാനമാക്കിയുള്ള ഫോര്‍ബിഡണ്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷനും ആംനസ്റ്റി ഇന്റര്‍നാഷണലിനും 2016 മുതല്‍ എന്‍.എസ്.ഒയുടെ ക്ലയിന്റ് ഉപയോഗിക്കുന്ന അമ്പതിനായിരത്തില്‍ പരം ഫോണ്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ എന്‍.എസ്.ഒയ്ക്ക് കൈമാറിയതാണ് ഈ നമ്പറുകള്‍.

അവരിത് പതിനാറില്‍ പരം മീഡിയ ഓര്‍ഗനൈസേഷന്‍സിന് കൈമാറുകയായിരുന്നു. 80 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തിച്ചു.

പ്രൊജക്ടിന്റെ ടെക്നിക്കല്‍ പാര്‍ട്ണറായ ആംനസ്റ്റി സെക്യൂരിറ്റി ലാബ് ഫോറന്‍സിക് അനാലിസ് നടത്തി. ഈ അന്വേഷണത്തില്‍ ക്രിമിനലുകള്‍ക്കും ടെറസിസ്റ്റുകള്‍ക്കുമെതിരെ മാത്രം ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് എന്ന് എന്‍.എസ്.ഒ അവകാശപ്പെടുന്ന ഹാക്കിങ്ങ് സ്പൈവെയറിന്റെ ദുരുപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കുകയുള്ളു എന്നാണ്. ഇത് തന്നെയാണ് ഇന്ന് പല സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കുന്നതും.

67 സ്മാര്‍ട്ട് ഫോണുകളില്‍ ആംനസ്റ്റി ലാബ് പരിശോധന നടത്തിയതില്‍ 23 എണ്ണത്തിലും പെഗാസസ് ഇന്‍ഫെക്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, 14 എണ്ണത്തില്‍ അറ്റാക്കിനുള്ള ശ്രമങ്ങള്‍ കണ്ടെത്തി, ബാക്കിയുള്ള 30 എണ്ണത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ല. ഭൂരിഭാഗം കേസിലും ഫോണ്‍ മാറ്റിയിരുന്നു എന്നതാണ് കാരണം. എന്‍,എസ്.ഒയുടെ വാദങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ അറിയാതെ ഈ ചോര്‍ത്തല്‍ നടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in