ലൈംഗിക അതിക്രമത്തില്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞും സ്ത്രീക്ക് പരാതി നല്‍കാം; എം.ജെ അക്ബറിന്റെ മാനനഷ്ട കേസ് കോടതി തള്ളി

ലൈംഗിക അതിക്രമത്തില്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞും സ്ത്രീക്ക് പരാതി നല്‍കാം; എം.ജെ അക്ബറിന്റെ മാനനഷ്ട കേസ് കോടതി തള്ളി
Published on

ലൈംഗിക അതിക്രമം നടന്ന് ദശാംബ്ദങ്ങള്‍ കഴിഞ്ഞും സ്ത്രീക്ക് പരാതി നല്‍കാമെന്ന് കോടതി. ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസ് കോടതി തള്ളി. പ്രിയാ രമണിയെ കുറ്റവിമുക്തയാക്കി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിന്റെതാണ് വിധി.

സമൂഹത്തിലെ ഏത് വലിയ നിലയിലുള്ള ആള്‍ക്കും ലൈംഗിക പീഡനം നടത്താന്‍ കഴിയും. അത് അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കും. പീഡനത്തിന് ഇരയാകുന്ന വ്യക്തി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ സമൂഹം തിരിച്ചറിയണം.

തനിക്കെതിരെ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമായിരുന്നു എം.ജെ അക്ബറിന്റെ ആവശ്യം. പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോപണത്തില്‍ പ്രിയ രമണി ഉറച്ച് നിന്നു.

1994ല്‍ മുംബൈയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് അഭിമുഖം ചെയ്യുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രിയ രമണിയുടെ പരാതി. മീ ടു ക്യാമ്പയിന്‍ കാലത്തായിരുന്നു ആരോപണം ഉന്നയിച്ചത്. 20 സ്ത്രീകള്‍ അക്ബറിനെതിരെ പരാതിയുമായെത്തി. പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.

logo
The Cue
www.thecue.in