'കോമ്പസു'വിന്റേയും ചക്രവാതച്ചുഴികളുടെയും സാന്നിധ്യം; കേരളത്തിൽ കനത്ത മഴ തുടരും

'കോമ്പസു'വിന്റേയും ചക്രവാതച്ചുഴികളുടെയും സാന്നിധ്യം; കേരളത്തിൽ കനത്ത മഴ തുടരും

കേരളത്തിൽ മഴ കനക്കുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചുകഴിഞ്ഞു. പലയിടത്തും മഴക്കെടുതികൾമൂലം വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പടിഞ്ഞാറൻ പസിഫിക്കിൽ രൂപപ്പെട്ട കോമ്പസു എന്ന ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ കനക്കാനുള്ള ഒരു പ്രധാനകാരണം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കോമ്പസു ഫിലിപ്പൈൻസിൽ ഒമ്പത് പേരുടെ ജീവൻ അപഹരിച്ചുകഴിഞ്ഞു. ചുഴലിക്കാറ്റിന്റെ സഞ്ചാരമേഖലയിൽ ഉൾപ്പെട്ട ഹോങ്‌ കോങിൽ പൊതുജനങ്ങൾക്ക് എല്ലാ മുന്നറിയിപ്പുകളും ഭരണകൂടം നൽകിക്കഴിഞ്ഞു.

'കേരളത്തിലെ മഴയ്ക്ക് ഒരു പ്രധാന കാരണം പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപമെടുത്ത കോമ്പസു (Kompasu) എന്നു പേരായ ഒരു ചുഴലിക്കാറ്റിന്റെ സാന്നിധ്യമാണ്. ഈ ചുഴലിക്കാറ്റിന്റെ വരവോടെ അറബിക്കടലിൽ നിന്നും പശ്ചിമഘട്ടത്തിനു കുറുകെയുള്ള കാറ്റിന്റെ ശക്തി കാര്യമായി വർദ്ധിക്കുന്നതിനും അതുവഴി കൂടുതൽ മഴമേഘങ്ങൾ രൂപമെടുക്കുന്നതിനും കാരണമായി'; അബുദാബിയിലെ ന്യൂയോർക് സർവകലാശാലയിൽ കാലാവസ്ഥാ ഗവേഷകനായ ദീപക് ഗോപാലകൃഷ്ണൻ ദി ക്യുവിനോട് പറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാരണം അറബിക്കടലിലെ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ്. ഇവയുടെ സാന്നിധ്യം കൂടുതൽ മഴമേഘങ്ങൾ രൂപപ്പെടാൻ സഹായിക്കുകയും അത് വഴി നമുക്ക് കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്നു. ഇതിൽ ബംഗാൾ ഉൾക്കടലിൽ ഇപ്പോഴുള്ള ചക്രവാതച്ചുഴി നാളെയുടെ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുകഴിഞ്ഞു.

' അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യം മഴമേഘങ്ങൾ ഉണ്ടാവുന്നതിന് സഹായിക്കുന്നുണ്ട്. മറ്റൊരു കാരണം ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന മറ്റൊരു ചക്രവാത ചുഴിയാണ്. ഇത് നാളെയോടെ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. ഒക്ടോബർ 16 വരെ മഴയ്ക്ക് അനുകൂല സാഹചര്യമാണ് മോഡൽ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.'; ദീപക് ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം മഴക്കെടുതിയിൽ നാല് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറി. തിരുവാലി ചെറ്റിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in