രാജ്ഭവനെ ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തി; വി.സി ചെയ്ത ക്രിമിനല്‍ കുറ്റമെന്ത്?: സി.പി.എം

രാജ്ഭവനെ ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തി; വി.സി ചെയ്ത ക്രിമിനല്‍ കുറ്റമെന്ത്?: സി.പി.എം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്ന് വിളിച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം. എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം എന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്നും സിപിഐഎം. ഗവര്‍ണറുടെ നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വി.സി. നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം. അറിയപ്പെടുന്ന ആര്‍.എസ്.എസുകാരെ തന്റെ ജീവനക്കാരായി നിയമിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപചാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപതിപ്പിക്കുകയാണെന്നും സിപിഐഎം.

അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ പദവിയും, രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. രാജ്ഭവനെ ആര്‍എസ്എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോചിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണം. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറെ പൊലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരമായി അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണ ആര്‍.എസ്.എസ് സേവകനെ പോലെ ഒരു ഗവര്‍ണര്‍ തരംതാഴാന്‍ പാടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രത്തേയും ആര്‍.എസ്.എസ് സംഘപരിവാര്‍ ദേശീയ നേതൃത്വത്തേയും തൃപ്തിപ്പെടുത്താനായി ഗവര്‍ണര്‍ നടത്തുന്ന പദപ്രയോഗങ്ങളും, പ്രവൃത്തികളും സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കണ്ട് വിലയിരുത്തുന്നുണ്ട് എന്ന ഓര്‍മ്മ വേണം. ഗവര്‍ണര്‍ക്ക് ഇത് എന്ത് പറ്റി എന്നാണ് അവര്‍ ചിന്തിക്കുന്നത്.

സംസ്ഥാന ഭരണത്തെയോ, സര്‍വകലാശാലകളേയോ ശെരിയായ നിലയില്‍ വിലയിരുത്തി വിമര്‍ശിക്കുന്നതിനോടോ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോടോ ആരും എതിരല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം അക്കാര്യങ്ങളിലൊന്നും ദുരഭിമാനമോ, മത്സരബുദ്ധിയോ ഞങ്ങള്‍ക്കില്ല. പക്ഷെ, കേന്ദ്ര ബി.ജെ.പി വര്‍ഗീയ താല്‍പര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യത്തിനും, ഫെഡറലിസത്തിനും അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in