‘പാര്‍ട്ടി ഒത്തുതീര്‍പ്പിന് വിളിച്ചു’; ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍

‘പാര്‍ട്ടി ഒത്തുതീര്‍പ്പിന് വിളിച്ചു’; ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് എസ്എഫ്‌ഐ നേതാക്കള്‍ മകനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം സമീപിച്ചെന്ന് അഖിലിന്റെ അച്ഛന്‍. കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടോയെന്ന് ജില്ലാ നേതൃത്വം ചോദിച്ചെന്ന് അഖിലിന്റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തങ്ങളുടേത് പാര്‍ട്ടികുടുംബമാണ്. പക്ഷെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും കേസും നിയമനടപടികളുമായി മുന്നോട്ട് പോകും. പരസ്യപ്രതികരണത്തിനില്ലെന്നും അഖിലിന്റെ അച്ഛന്‍ വ്യക്തമാക്കി.

അഖിലിന്റെ നെഞ്ചില്‍ കുത്തേറ്റതിനേത്തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായതോടെ നാഷണല്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ കൂടിയായ അഖിലിന്റെ കായിക ഭാവിയും ആശങ്കയിലായിട്ടുണ്ട്.

അഖിലിനെ നാളുകളായി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ പീഡിപ്പിക്കുകയാണ്. ഒന്നരവര്‍ഷം മുമ്പ് അഖിലിനെതിരെ ആക്രമണമുണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഇടപെട്ടാണ് സംഭവം ഒത്തുതീര്‍പ്പാക്കിയത്. പക്ഷെ വീണ്ടും അഖിലിനെ ഉപദ്രവിക്കാന്‍ ശ്രമങ്ങള്‍ നടന്നു. വിഷയം മൂന്ന് ദിവസം മുന്‍പ് ആനാവൂര്‍ നാഗപ്പന്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതാണ്. ഇനി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അഖിലിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

 ‘പാര്‍ട്ടി ഒത്തുതീര്‍പ്പിന് വിളിച്ചു’; ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍
‘ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?’; അഖിലിനെ കുത്തിയ എസ്എഫ്‌ഐ നേതാക്കളോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  

വിദ്യാര്‍ത്ഥിയെ കുത്തിപരുക്കേല്‍പിച്ച കേസിലെ ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതികളുടെ വീട്ടിലും ബന്ധുവീടുകളിലും ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തിയിരുന്നു. യൂണിറ്റ് പ്രസിഡന്റ്, പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ നസീം എന്നിവരുള്‍പ്പെടെയുള്ള എസ്എഫ്‌ഐനേതാക്കളാണ് ഒളിവില്‍ പോയിരിക്കുന്നത്.

സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐയ്‌ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് യൂണിറ്റ് പിരിച്ചുവിടുകയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അറിയിച്ചിരുന്നു.   
 ‘പാര്‍ട്ടി ഒത്തുതീര്‍പ്പിന് വിളിച്ചു’; ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍
‘യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടും’; തിരുത്തല്‍ നടപടിയെന്ന് വി പി സാനു

ക്യാന്റീനില്‍ പാട്ട് പാടരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതാണ് മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായത്. മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ അനുഭാവിയുമായ അഖിലിനെ സംഘടനയുടെ യൂണിറ്റ് ഓഫീസില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ തടഞ്ഞ് ഗേറ്റ് പൂട്ടിയിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. റിപ്പോര്‍ട്ട് ചെയ്യാനായി കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകരേയും എസ്എഫ്‌ഐ തടഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in