'തോല്‍വി സമ്മതിക്കുന്നു'; മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നയിച്ചിരുന്നില്ലെന്ന് സി.എന്‍ മോഹനന്‍

'തോല്‍വി സമ്മതിക്കുന്നു'; മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നയിച്ചിരുന്നില്ലെന്ന് സി.എന്‍ മോഹനന്‍

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. പരാജയം സമ്മതിക്കുന്നുവെന്നും ഇത്രയും വോട്ടുകളുടെ പരാജയം അവിശ്വസനീയമാണെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങള്‍ തന്നെയാണ്. മന്ത്രിമാരുടെ പരിപാടിയും മറ്റും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് നടന്നത്. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

ഇത് രാഷ്ട്രീയത്തിന്റെ പരിശോധനയാണ്, ഭരണത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് അല്ലല്ലോ, ഇത് ഒരാള്‍ മരിച്ചപ്പോള്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പാണ്. ഭരണം സ്വാഭാവികമായും ചര്‍ച്ചയാകുമെന്നേ പറഞ്ഞിട്ടുളളൂ. നൂറ് സീറ്റാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, അതിന് വേണ്ടി ക്യാമ്പയിന്‍ ചെയ്തു. വോട്ട് കുറഞ്ഞത് പോലും ജനഹിതം എതിരാണ് എന്ന വസ്തുത അംഗീകരിക്കുന്നുവെന്നും സി.എന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിനയ്യായിരം കഴിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന് മുന്നിലെത്താനായിട്ടില്ല. ഉമ തോമസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in