'മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല', പൊലീസ് വെടിവെച്ചത് സ്വയരക്ഷക്കെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍
Published on

മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് പേരെ മാവോയിസ്റ്റ് മുദ്രകുത്തി സര്‍ക്കാര്‍ വെടിവെച്ചുകൊന്നുവെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വയരക്ഷക്കാണ് പൊലീസ് വെടിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളില്‍ കേരള പൊലീന്റെ നിരീഷണം ശക്തിപ്പെടുത്തിയിരുന്നു. വയനാട് ജില്ലയിലെ പടിഞ്ഞാറേ തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീന്‍മുട്ടി എന്ന സ്ഥലത്ത് തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണമുണ്ടായി. അല്‍പ സമയത്തിന് ശേഷം സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്ഥാലത്തെത്തി നടത്തിയ പരിശോധനയിലാണ് യൂണിഫോം ധരിച്ച ഒരാള്‍ മരിച്ച് കിടക്കുന്നത് കാണുന്നത്.

ആദ്യം വെടിയുതിര്‍ത്തത് മാവോവാദികളാണ്. ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചത്. ആയുധധാരികളായ അഞ്ചിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഏതെങ്കിലും തരത്തില്‍ ആളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രണമല്ലെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും', മുഖ്യമന്ത്രി പറഞ്ഞു.

logo
The Cue
www.thecue.in