രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ സിപിഎം ന്യായീകരിച്ചിട്ടില്ല; യുഡിഎഫ് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് എല്ലാവരും ഗൗരവത്തോടെയാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഇതിന്റെ മറവില്‍ അക്രമവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എസ് എഫ്‌ഐ പ്രവര്‍ത്തകരെ ആരും പിന്തുണച്ചിട്ടില്ല. പങ്കെടുത്ത പെണ്‍കുട്ടികളുള്‍പ്പെടെ 24 പേര്‍ക്കെതിരെ നടപടിയെടുത്തു.

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചത്. വിവിധ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി റൂള്‍ 50 അനുസരിച്ചുള്ള നോട്ടീസ് സഭയില്‍ വരാറുണ്ട്. ഇന്ന് അത്തരമൊരു നോട്ടീസ് കല്‍പ്പറ്റ അംഗമാണ് കൊടുത്തിരുന്നത്. പക്ഷെ, ആ അടിയന്തര പ്രമേയം ഒരു കാരണവശാലും വരാന്‍ പാടില്ല എന്ന രീതിയില്‍ തടസപ്പെടുത്തുന്ന നില യുഡിഎഫിന്റെ ഭാഗത്ത് നിന്നു തന്നെ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് അസഹ്ഷ്ണുതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റൂള്‍ 50 അനുസരിച്ച നോട്ടീസ് ആണ് പരിഗണനയ്ക്ക് എടുക്കുന്നത്. നിങ്ങള്‍ തന്ന നോട്ടീസ് ആണ്. അതിന് നിങ്ങള്‍ സമ്മതിക്കുകയല്ലേ വേണ്ടത് എന്ന ചോദിച്ചപ്പോള്‍ ആരും ശബ്ദിക്കുന്നില്ല. സഭാ നടപടികള്‍ തടസ്സപ്പെടുത്തുമാറുള്ള കോലാഹലങ്ങള്‍ മാത്രമേ നടക്കുന്നുള്ളു. ചോദ്യോത്തര വേളയുടെ സമയ ശേഷം ചരമോപചാരം നടത്തി. അത് കൃത്യമായി നടന്നു. ചോദ്യോത്തരവേള പൂര്‍ണമായും തടസ്സപ്പെടുത്തി. അതിന്റെ കാരണമെന്താണെന്ന ഒരു അക്ഷരം പ്രതിപക്ഷ നേതാവ് പോലും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യോത്തരവേള പൊതുവെ എല്ലാ നിയമസഭാംഗങ്ങളും കൃത്യമായി നടന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ്. അതിലെ പ്രശ്‌നങ്ങള്‍ അതിന്റെ ഭാഗമായി ഉയര്‍ത്താന്‍ പറ്റും. അത് പൂര്‍ണമായും തടസ്സപ്പെടുത്തി. സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ജനാധിപത്യപരമായ അവകാശം ഉപയോഗിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷത്തെയാണ് മനസിലാകാത്തത്. ഇതിന് ഒരു ന്യായീകരണവും അവര്‍ക്ക് പറയാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ വന്നപ്പോള്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഇവിടെ പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇവിടെ പ്രതികരിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്യലിന് കയ്യടിച്ച് കൊടുക്കുകയല്ല ചെയ്തത്. ആ ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനകളാണ് വന്നത്. വാളയാറിന് അപ്പുറം ഇപ്പുറം ഒരു നിലപാടും വാളയാറിന് ഇപ്പുറം ഒരു നിലപാടും സര്‍ക്കാരിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചത്. വിവിധ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി റൂള്‍ 50 അനുസരിച്ചുള്ള നോട്ടീസ് സഭയില്‍ വരാറുണ്ട്. ഇന്ന് അത്തരമൊരു നോട്ടീസ് കല്‍പ്പറ്റ അംഗമാണ് കൊടുത്തിരുന്നത്. പക്ഷെ, ആ അടിയന്തര പ്രമേയം ഒരു കാരണവശാലും വരാന്‍ പാടില്ല എന്ന രീതിയില്‍ തടസപ്പെടുത്തുന്ന നില യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. റൂള്‍ 50 അനുസരിച്ച നോട്ടീസ് ആണ് പരിഗണനയ്ക്ക് എടുക്കുന്നത്. നിങ്ങള്‍ തന്ന നോട്ടീസ് ആണ്. അതിന് നിങ്ങള്‍ സമ്മതിക്കുകയല്ലേ വേണ്ടത് എന്ന ചോദിച്ചപ്പോള്‍ ആരും ശബ്ദിക്കുന്നില്ല. സഭാ നടപടികള്‍ തടസ്സപ്പെടുത്തുമാറുള്ള കോലാഹലങ്ങള്‍ മാത്രമേ നടക്കുന്നുള്ളു. ചോദ്യോത്തര വേളയുടെ സമയ ശേഷം ചരമോപചാരം നടത്തി. അത് കൃത്യമായി നടന്നു. ചോദ്യോത്തരവേള പൂര്‍ണമായും തടസ്സപ്പെടുത്തി. അതിന്റെ കാരണമെന്താണെന്ന് പ്രതിപക്ഷ നേതാവ് പോലും മിണ്ടിയില്ല.

നേരെ മുദ്രാവാക്യം വിളിയും പുറത്തേക്ക് ഇറങ്ങലും ബാനര്‍ ഉയര്‍ത്തി സ്പീക്കറുടെ അടുത്തേക്ക് ഇറങ്ങലും സ്പീക്കറുടെ കാഴ്ച തടയലുമായിരുന്നു നടന്നത്. ചട്ടവിരുദ്ധമാണ്, ബാനര്‍ ഉയര്‍ത്തരുതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇത് കേള്‍ക്കാതായപ്പോഴാണ് സ്പീക്കര്‍ ചോദ്യോത്തര സമയം നിര്‍ത്തിവെച്ചത്.

ചോദ്യോത്തരവേള പൊതുവെ എല്ലാ നിയസഭാംഗങ്ങളും കൃത്യമായി നടന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ്. അതിലെ പ്രശ്‌നങ്ങള്‍ അതിന്റെ ഭാഗമായി ഉയര്‍ത്താന്‍ പറ്റും. നിയമസഭാംഗങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്ന ഒരു ഘട്ടമാണ്. അത് പൂര്‍ണമായും തടസ്സപ്പെടുത്തി. എന്താണ് പ്രശ്‌നമെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നില്ല. അടിയന്തര പ്രമേയം അവതരിപ്പിച്ചാല്‍ സാധാരണഗതിയില്‍ ആ അടിയന്തര പ്രമേയത്തിനുള്ള മറുപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അത് കേള്‍ക്കാനോ പറയാനോ പോലും സമ്മതിച്ചില്ല. സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ജനാധിപത്യപരമായ അവകാശം ഉപയോഗിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷത്തെയാണ് മനസിലാകാത്തത്. ഇതിന് എന്ത് ന്യായീകരണമാണ് പ്രതിപക്ഷം അവതരിപ്പിച്ചത് എന്ന് അറിയല്ല. കാരണം അതിന് ഒരു ന്യായീകരണവും അവര്‍ക്ക് പറയാനുണ്ടാവില്ല.

സാധാരണഗതിയില്‍ നിയമസഭ നടപടിക്രമങ്ങളുടെ നടപടി അറിയാവുന്ന ഏതൊരാളും ഇത് അംഗീകരിക്കാന്‍ തയ്യാറാവില്ല. നിയസഭയ്‌ക്കോ നാടിനോ അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഇന്ന് നിയമസഭയില്‍ ഉണ്ടായത്. പ്രതിപക്ഷ പെരുമാറ്റം ജനാധിപത്യ അവകാശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ല, അത് പൂര്‍ണമായി തള്ളിക്കളയുന്നു എന്ന മട്ടിലാണ്. വല്ലാത്ത അസഹിഷ്ണുതയാണ് അവിടെ കണ്ടത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഈ നോട്ടീസ് കൊടുത്ത വിഷയം സഭയ്ക്ക് അകത്ത് ഉന്നയിച്ചാല്‍ അതുമായി ബന്ധപ്പെട്ട് കിട്ടാനിടയുള്ള മറുപടി പൂര്‍ണമായും ഒഴിവാകണം എന്ന് യുഡിഎഫ് ആഗ്രഹിച്ചിട്ടുണ്ട് എന്നത് മാത്രമേ ഇതിന്റെ കാരണമായി അനുമാനിക്കാന്‍ കഴിയൂ.

കഴിഞ്ഞ കുറച്ച് കാലങ്ങളായി നാട്ടില്‍ യുഡിഎഫ് നടപ്പിലാക്കുന്ന അത്യന്തം ഹീനമായ രാഷ്ട്രീയ കുതന്ത്രങ്ങളുടെ കൂടെ ഒന്നായി മാത്രമേ ഇന്ന് സഭയില്‍ നടന്ന കാര്യങ്ങളെയും കാണാന്‍ സാധിക്കൂ. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുക, കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നതിന്‌റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് വേണം കണക്കാക്കാന്‍.

നിയമസഭയ്ക്കകത്ത് കാര്യങ്ങളൊന്നും പറയാതെ പുറത്ത് വന്നതാണോ ശരിയായ രീതി. നിയമസഭയില്‍ ഉന്നയിച്ചാല്‍ ആ ഉന്നയിച്ച കാര്യങ്ങള്‍ എന്താണെന്നും അതിന് മറുപടി പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുമുള്ള അവസരം ഉണ്ടാക്കണ്ടേ? അതിനൊന്നും തയ്യാറാകാതെ സഭയ്ക്ക് പുറത്തുവന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അതില്‍ അസൗകര്യമുള്ള കാര്യങ്ങള്‍ ഒഴിവാക്കുന്നുണ്ടാകും.

പ്രമേയ അവതാരകന്‍ സാധാരണഗതിയില്‍ അവതരണാനുമതി തേടുന്ന ഘട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കും. അതിന് തയ്യാറാകാതെ ഒളിച്ചോടുന്ന അവസ്ഥായാണ് ഉണ്ടായത്.

കഴിഞ്ഞ 24ാം തിയതി വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അതില്‍ അക്രമസംഭവങ്ങളുണ്ടായി. ഒരു തരത്തിലും അതിനെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ല. എസ്.എഫ്.ഐയുടെ മാര്‍ച്ച് ആണ് നടന്നത്. വയനാട്ടിലെ സി.പി.ഐ.എം ആ മാര്‍ച്ചിനെ അംഗീകരിച്ചുകൊണ്ടല്ല സംസാരിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയും അപലപിച്ചു. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി അതിനെ അപലപിച്ചു. സര്‍ക്കാര്‍ എന്ന നിലയ്ക്ക് കര്‍ക്കശമായ നിയമനടപടികളിലേക്കാണ് കടന്നത്. അതിന്റെ ഭാഗമായി ഇതിന്റെ ഉത്തരവാദികളായ 24ഓളം പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പെണ്‍കുട്ടികളടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ചുമലതയെടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷിക്കാന്‍ തയ്യാറായി. കൂടുതല്‍ അന്വേഷണത്തിന് എഡിജിപിയെ ചുമതലപ്പെടുത്തി. ആ തെറ്റിനെ ആര് ചെയ്തു എന്ന് നോക്കിയല്ല, ഞങ്ങള്‍ അംഗീകരിച്ചില്ല. സംസ്ഥാനത്താകെ ഇതിന്റെ ഭാഗമായി ഒരു കലാപ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം എന്നാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. സംസ്ഥാനത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, പത്ര ഓഫീസിന് നേരെയുള്ള ആക്രമണങ്ങള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ കെട്ടിടങ്ങള്‍ ആക്രമണങ്ങള്‍ ഒക്കെയാണ് കണ്ടത്. ആ പറഞ്ഞ അപലപിക്കലെല്ലാം നടന്ന ശേഷം കൃത്യമായ നിലപാട് വന്നതിന് ശേഷവും വലിയ ആക്രമണം നടത്താനാണ് ശ്രമിച്ചത്. ആ കൂട്ടത്തില്‍ കല്‍പ്പറ്റ എം.എല്‍.എയുടെ ഗണ്‍മാനും പങ്കെടുത്തു എന്ന വാര്‍ത്തയും വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടി കണ്ടതാണല്ലോ. ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തയാളെ ഇറക്കിവിടൂ എന്ന് പറയുന്നത് ആദ്യമായി നടന്ന കാര്യമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ബിജെപിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്ത നടപടിയാണെന്നാണ്. പ്രതിപക്ഷ നേതാവിനെ പോലുള്ള ആള്‍ ഉന്നയിക്കുകയാണ്. ഇന്ന് നിയമസഭയില്‍ പിടിച്ച പ്ലക്കാര്‍ഡുകളില്‍ അത് കാണാനും കഴിയും. ഒരു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിയെ വിധേയനാക്കി എന്നത് ശരിയാണ്. അദ്ദേഹത്തെ ഓഫീസ് ആക്രമിച്ചത്, കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയെ തൃപ്തിപ്പെടുത്താനാണ് എന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സംഭവത്തില്‍ സി.പി.ഐ.എമ്മിനോ കേരളത്തിലെ ഇടതുപക്ഷത്തിനോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? ഇക്കൂട്ടത്തില്‍പ്പെട്ട ആളുടെ അടിസ്ഥാനത്തില്‍ ആണോ രാഹുല്‍ ഗാന്ധിക്കെതിരെ ഈ നീക്കമുണ്ടായത്?

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പറയുന്ന കാര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാട് ആണ് ഇടത്പക്ഷം സ്വീകരിച്ചത് എന്ന് കാണാന്‍ ആവും. രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ വന്നപ്പോള്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഇവിടെ പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇവിടെ പ്രതികരിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്യലിന് കയ്യടിച്ച് കൊടുക്കുകയല്ല ചെയ്തത്. ആ ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനകളാണ് വന്നത്. വാളയാറിന് അപ്പുറം ഒരു നിലപാടും വാളയാറിന് ഇപ്പുറം ഒരു നിലപാടും സര്‍ക്കാരിന് ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in