സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അക്രമികൾ വിമാനത്തിൽ കയറി; ​ഗൂഢാലോചന നടന്നത് യൂത്ത് കോൺ​ഗ്രസ് വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ; മുഖ്യമന്ത്രി

സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അക്രമികൾ വിമാനത്തിൽ കയറി; ​ഗൂഢാലോചന നടന്നത് യൂത്ത് കോൺ​ഗ്രസ് വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ; മുഖ്യമന്ത്രി

സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അക്രമം നടത്താൻ അക്രമികൾ വിമാനത്തിൽ കയറിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തിൽവെച്ച് നടത്തുവാൻ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പദ്ധതിയിട്ടത് എന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതെന്നും ഒരു മുൻ എം എൽ എ കൂടിയായ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി 'CM കണ്ണൂർ - TVM ഫ്‌ളൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്‌ളൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ... എന്തായാലും ഫ്‌ളൈറ്റിൽ നിന്നും പുറത്തിറക്കാൻ കഴിയില്ലല്ലോ' എന്ന് ആഹ്വാനം ചെയ്യുകയും തുടർന്ന് ഒരാൾക്ക് 13,000 രൂപയോളം ചാർജ്ജു വരുന്ന ടിക്കറ്റ് മൂന്നു പേർക്കുവേണ്ടി സ്‌പോൺസറെ നിശ്ചയിച്ച് സംഘടിപ്പിക്കുകയും ചെയ്തു.

വിമാനയാത്രക്കാർക്കു വേണ്ടി പൊതുവിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടുകൂടി അക്രമികൾ വിമാനത്തിൽ കയറുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

13-06-2022 ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചതുമായ ഒരു സംഭവമുണ്ടായിട്ടുണ്ട്.

പ്രസ്തുത സംഭവത്തിൽ അക്രമികളെ തടഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ എസ്. അനിൽകുമാർ, പേഴ്‌സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവർക്ക് പരിക്കു പറ്റുകയുണ്ടായി. സംഭവത്തിൽ തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിൽ ക്രൈം നം. 511/2022 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി മൂന്നു പ്രതികളെ അറസ്റ്റു ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് റിപ്പോർട്ട് അനുസരിച്ച്, അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന്മാരോടോ, കോടതിയിൽ ഹാജരാക്കിയപ്പോൾ ബഹുമാനപ്പെട്ട കോടതി മുമ്പാകയോ തങ്ങളെ ആരെങ്കിലും അക്രമിച്ചതായി യാതൊരുവിധ പരാതിയും പറഞ്ഞിട്ടില്ല.

ഗൗരവമേറിയ കുറ്റകൃത്യത്തിൽ കേസിലെ തുടർനടപടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനും, കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും വേണ്ടി പ്രതികൾ ദിവസങ്ങൾക്കുശേഷം തങ്ങളെ ആക്രമിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പരാതി നൽകുകയാണുണ്ടായത്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളായതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾക്കു പുറമെ വിമാനത്തിനകത്തുള്ള സംഭവമാകയാൽ 'The Suppression of Unlawful Acts Against Safety of Civil Aviation Act 1982' നിയമത്തിലെ പത്താം വകുപ്പിൽ ഇങ്ങനെ പറയുന്നു:

Section 10: Protection of action taken in good faith – (1) No suit, prosecution or other legal proceeding shall lie against any person for anything which is in good faith done or intended to be done in pursuance of the provisions of this Act.

ഈ നിയമം അനുസരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഓടിയടുക്കുന്ന അക്രമികളെ സദുദ്ദേശ്യത്തോടെ തടഞ്ഞവർക്കെതിരായി യാതൊരുവിധ നിയമനടപടികളും നിലനിൽക്കുന്നതല്ല എന്നതുകൂടി വ്യക്തമാണ്.

വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തിൽവെച്ച് നടത്തുവാൻ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പദ്ധതിയിട്ടത് എന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതെന്നും ഒരു മുൻ എം എൽ എ കൂടിയായ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി 'CM കണ്ണൂർ - TVM ഫ്‌ളൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്‌ളൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ... എന്തായാലും ഫ്‌ളൈറ്റിൽ നിന്നും പുറത്തിറക്കാൻ കഴിയില്ലല്ലോ' എന്ന് ആഹ്വാനം ചെയ്യുകയും തുടർന്ന് ഒരാൾക്ക് 13,000 രൂപയോളം ചാർജ്ജു വരുന്ന ടിക്കറ്റ് മൂന്നു പേർക്കുവേണ്ടി സ്‌പോൺസറെ നിശ്ചയിച്ച് സംഘടിപ്പിക്കുകയും ചെയ്തു.

വിമാനയാത്രക്കാർക്കു വേണ്ടി പൊതുവിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടുകൂടി അക്രമികൾ വിമാനത്തിൽ കയറുകയാണുണ്ടായത്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അക്രമികൾ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുകൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നോട്ടു കുതിക്കാൻ ശ്രമിച്ചപ്പോൾ എയർഹോസ്റ്റസുമാർ വിലക്കിയെങ്കിലും അതിനെ വകവയ്ക്കാതെ മുഖ്യമന്ത്രിക്കു നേരെ ഇവർ നീങ്ങുകയാണുണ്ടായത്.

വിമാനത്തിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരാകെ ഭയപ്പാടോടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടത്. ഈ സമയത്ത് മുൻമന്ത്രിയും എൽ ഡി എഫ് കൺവീനറുമായ ശ്രീ ഇ.പി. ജയരാജൻ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുന്ന അക്രമികളെ തടയാൻ ശ്രമിച്ചു. അതും മറികടന്ന് മുഖ്യമന്ത്രിക്കു നേരെ ഓടിയടുത്ത അക്രമികളെ ശ്രീ ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റും അവസരോചിതമായി ഉയർന്ന് അക്രമികളെ തടഞ്ഞതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രിക്കു നേരെ മറ്റ് അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത്.

വിമാനയാത്രക്കിടയിൽ ആസൂത്രിതമായി അക്രമികളെ വിമാനത്തിൽ കയറ്റിയാൽ, എത്ര സെക്യൂരിറ്റിയുള്ള ആളായാലും അവരെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ, വിമാന ജീവനക്കാർക്ക് അത് പ്രതിരോധിക്കാൻ യാതൊരു സംവിധാനവും നിലവിലില്ലാത്തതാണ്. അതുകൊണ്ടുതന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്ത ആഹ്വാനത്തിൽ 'എന്തായാലും ഫ്‌ളൈറ്റിൽ നിന്നും പുറത്തിറക്കാൻ കഴിയില്ലല്ലോ' എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളത് എന്നാണ് അനുമാനിക്കാൻ കഴിയുക. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗൂഢാലോചന നടത്തിയവരുടെയും അക്രമികളുടെയും പദ്ധതിയാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുക എന്ന പദ്ധതിയാണ് ഈ മെസേജിലൂടെ ഇവർ ആസൂത്രണം ചെയ്തത്. ശേഷം ഉള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതാണ്.

ജനാധിപത്യ സംവിധാനത്തിനകത്തു പ്രവർത്തിക്കുന്ന ഒരു സംഘടനയും ഇത്തരമൊരു ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുക പതിവില്ല. പദ്ധതി ആസൂത്രണം ചെയ്ത യൂത്ത് കോൺഗ്രസും അതിനെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതൃത്വവും ജനാധിപത്യ സംവിധാനങ്ങളെയാകെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.

ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഇൻഡിഗോ വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതി 16.07.2022 ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം, സംഭവത്തിൽ ഉൾപ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഉത്തരവിൽ തന്നെ അത് ഒരു Ex-parte ഉത്തരവാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതി കൈക്കൊണ്ടിട്ടുള്ളതെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്.

ഇൻഡിഗോ യാത്രാവിമാന കമ്പനി തങ്ങളുടെ യാത്രക്കാർക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകുന്നതിൽ പരാജയപ്പെടുകയും, അക്രമികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്ന കാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in