ചന്ദ്രയാന്‍ 2: പരാജയമല്ല; വിജയത്തിലേക്കുള്ള പടിയെന്ന് വിദഗ്ധര്‍

ചന്ദ്രയാന്‍ 2: പരാജയമല്ല; വിജയത്തിലേക്കുള്ള പടിയെന്ന് വിദഗ്ധര്‍

നാലു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയമല്ലെന്ന് വിദഗ്ധര്‍. ചന്ദ്രന്റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരുന്നു. ലാന്‍ഡിങ്ങിന്റെ അവസാനഘട്ടത്തിലാണ് പ്രശ്‌നമുണ്ടായത്. ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുള്ളത്. കിട്ടിയ ഗ്രാഫ് പരിശോധിച്ച് ഒരു കിലോമീറ്റര്‍ ഉയരം വരെയുള്ള വിവരങ്ങള്‍ ലഭിക്കും. ഡാറ്റ വിശകലനം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ചന്ദ്രോപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുന്നതിനുള്ളതാണ് ഓര്‍ബിറ്റര്‍. അത് ഇപ്പോഴും ചന്ദ്രന് ചുറ്റുമുണ്ട്. എട്ട് പരീക്ഷണോപകരണങ്ങള്‍ ഓര്‍ബിറ്ററിലുണ്ട്. ദൗത്യത്തിലെ ഒരു ഘടകം മാത്രമാണ് പാളിയത്. ചന്ദ്രനിലെ പൊടിപടലമോ ആന്റിനയുടെ ദിശാമാറ്റമോ കാരണമായേക്കാം. അഞ്ച് ശതമാനം മാത്രമാണ് നഷ്ടമുണ്ടായിട്ടുള്ളതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കും. ഇനിയുള്ള ദൗത്യങ്ങളില്‍ വീഴ്ച പരിഹരിക്കാന്‍ കഴിയും. എവിടെയാണ് ഇറങ്ങേണ്ടതെന്ന വിശകലനത്തിനും ഉയരം അളക്കാനും കഴിയും. കൃത്യമായ ദൂരം കണക്കാക്കാനും ശാസ്ത്രജ്ഞര്‍ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വിജയിക്കുന്ന ദൗത്യങ്ങളിലും പാളിച്ചകളുണ്ടാകുമെങ്കിലും അത് പലപ്പോഴും അറിയാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലായിരുന്നു ചന്ദ്രയാന്‍ രണ്ട ദൗത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രത്തിലെത്തിയിരുന്നു. 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും സാക്ഷിയാകാനുണ്ടായിരുന്നു. 1.38നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് പ്രയാണം ആരംഭിച്ചത്. ലാന്‍ഡറിന്റെ വേഗത കുറച്ച് സോഫ്റ്റ്‌ലാന്‍ഡിങ്ങിനുള്ള ആദ്യ ഘട്ടം വിജയിച്ചു. അവസാന നിമിഷമാണ് ലാന്‍ഡറിന് പാതയില്‍ നിന്നും വ്യതിചലനം ഉണ്ടായത്. ചന്ദ്രോപരിതലത്തിന് തൊട്ട് മുമ്പ് ആശയവിനിമയം നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in