ലൈവ് വീഡിയോ ചാറ്റിനിടെ ജാതീയഅധിക്ഷേപം; യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ലൈവ് വീഡിയോ ചാറ്റിനിടെ ജാതീയഅധിക്ഷേപം; യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Published on

ലൈവ് വീഡിയോ ചാറ്റിനിടെ ജാതീയ അധിക്ഷേപം നടത്തിയ സംഭവത്തില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹരിയാന പൊലീസാണ് യുവരാജ് സിങ്ങിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടുകയായിരുന്നുെന്ന് എസ്.പി നിതിക ഗെഹ്ലോട്ട് പറഞ്ഞു.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. സഹക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം വീഡിയോ ചാറ്റില്‍ പങ്കെടുക്കവെ പട്ടികജാതി വിഭാഗത്തിനെതിരെ യുവരാജ് സിങ് ജാതീയഅധിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ദളിത് അവകാശ പ്രവര്‍ത്തകനായ രജത് കന്‍സാലായിരുന്നു പരാതി നല്‍കയിത്. സംഭവം വിവാദമായതോടെ യുവരാജ് സിങ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവരാജ് സിങ്ങിനെ ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യലിനിടെ യുവരാജിന് വിഐപി പരിഗണന ലഭിച്ചുവെന്ന് രജത് കന്‍സാല്‍ ആരോപിച്ചു. ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Cue
www.thecue.in