'ഫണ്ട് തിരിമറി ചെയ്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു'; മേധ പട്കര്‍ക്കെതിരെ കേസ്

'ഫണ്ട് തിരിമറി ചെയ്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു'; മേധ പട്കര്‍ക്കെതിരെ കേസ്

ഫണ്ട് തിരിമറി ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തക മേധ പട്കര്‍ക്കും മറ്റു 11 പേര്‍ക്കുമെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

മേധ പട്കര്‍ ട്രസ്റ്റിയായ നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രീതം രാഡ് ബഡോലെയെന്നയാളാണ് മേധയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തക ചമഞ്ഞ് കബളിപ്പക്കുകയാണ് എന്നാണ് പരാതി.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി മേധ പട്കര്‍ രംഗത്തെത്തി. കേസില്‍ പൊലീസ് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും മേധ പട്കര്‍ പറഞ്ഞു.

പാവങ്ങള്‍ക്ക് ഉപജീവനം നടത്തുന്നതിനാണ് ട്രസ്റ്റിലെ പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണം മുമ്പും ഉണ്ടായിട്ടുണ്ടെന്നും മേധ പട്കര്‍ പറഞ്ഞു. സി.എസ്.ആര്‍ ഫണ്ടുകള്‍ സ്വീകരിക്കാറില്ലെന്നും മേധ പട്കര്‍ കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റിന്റെ സാമ്പത്തിക നില സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തയ്യാറാണ്. വിദേശ പണം സ്വീകരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്. ഗവര്‍ണറുമായി നടന്ന കേസില്‍ ഞങ്ങള്‍ക്കായിരുന്നു വിജയം. ബാങ്ക് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും മേധ പട്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in