മാലിന്യത്തില്‍ നിന്നും വൈദ്യുതി, കൊച്ചിയില്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ ബഹളം 

മാലിന്യത്തില്‍ നിന്നും വൈദ്യുതി, കൊച്ചിയില്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ ബഹളം 

മാലിന്യത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന പദ്ധതിയുടെ വാദം കേള്‍ക്കല്‍ എറണാകുളം കലക്ടറേറ്റില്‍ നടക്കുന്നതിനിടെ ബ്രഹ്മപുരം നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് കൊച്ചി നഗരസഭ നടപ്പാക്കുന്നത്. വേണ്ടത്ര പഠനം നടത്താതെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാരിസ്ഥിതികാനുമതിക്ക് മുന്നോടിയായാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയത്. ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

പദ്ധതിക്കായി കൊച്ചി കോര്‍പ്പറേഷന്‍ കരാറുണ്ടാക്കിയിരിക്കുന്ന ജി ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാലിന്യത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിച്ച് പരിചയമില്ലെന്നാണ് എതിര്‍ക്കുന്നവര്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചത്. 2017 ല്‍ പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നടത്തി. എന്നാല്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാത്രമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് പഠിച്ച് പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാവകാശം നല്‍കിയില്ലെന്ന് നാട്ടുകാരുള്‍പ്പെടെ ജില്ലാ കലക്ടറെ അറിയിച്ചു. പഠനം നടത്തിയ കമ്പനി വിശ്വാസ്യയോഗ്യമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വിമര്‍ശിച്ചു.

പ്ലാന്റ് സ്ഥാപിച്ച് കഴിഞ്ഞാല്‍ കൊച്ചി കോര്‍പ്പറേഷന്‍ ദിവസം 300 ടണ്‍ മാലിന്യം എത്തിച്ച് നല്‍കണം. മാലിന്യം കുറയ്ക്കുകയെന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിന് വിപരീതമായ ഫലമാണ് പദ്ധതിയിലൂടെ ഉണ്ടാവുകയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ജൈവമാലിന്യങ്ങള്‍ ഉറവിടത്തിലും മറ്റ് മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലും സംസ്‌കരിക്കുന്ന വികേന്ദ്രീകൃത രീതിയാണ് ഫലപ്രദമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in