നാര്‍ക്കോട്ടിക് ജിഹാദ് മുമ്പേ കേട്ടിട്ടുണ്ട്, ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന ധാരണ വേണ്ട, പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി

നാര്‍ക്കോട്ടിക് ജിഹാദ് മുമ്പേ കേട്ടിട്ടുണ്ട്, ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന ധാരണ വേണ്ട, പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി

പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി. പാലാ ബിഷപ്പ് പറഞ്ഞ കാര്യം മുന്‍വിധികളില്ലാതെ കേരളം ചര്‍ച്ച ചെയ്യണം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് നേരത്തെ കേട്ടിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് ചര്‍ച്ചയായതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ചോദിക്കാന്‍ ആളില്ലെന്നൊരു ധാരണവേണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

''പാലാ ബിഷപ്പ് പറഞ്ഞ വസ്തുതയോട് കേരളത്തിലെ രണ്ട് മുന്നണികളും എടുക്കുന്ന നിലപാടെന്താ. ഇത്രയും മോശമായ രീതിയില്‍ കോണ്‍ഗ്രസ് എന്തിനാണ് അതിനെ കാണുന്നത്. മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്നത് താന്‍ കേട്ടിട്ടേ ഇല്ല എന്നാണ് പറഞ്ഞത്.

പാലാ ബിഷപ്പ് പറഞ്ഞത് മുന്‍വിധിയില്ലാതെ എന്തുകൊണ്ട് കേരള സമൂഹം ചര്‍ച്ച ചെയ്യുന്നില്ല. ഭീകരവാദ സംഘങ്ങള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആ യാഥാര്‍ത്ഥ്യമാണ് പാലാ ബിഷപ്പ് പറഞ്ഞത്. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ പാലാ ബിഷപ്പ് പറഞ്ഞ നിരവധി കാര്യങ്ങളെ സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളുണ്ടായിട്ടുണ്ട്. അതിനെതന്തിനാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ പറയാന്‍ കഴിയൂ എന്നൊരു നിലപാട് എന്തിനാണ് എടുക്കുന്നത്. ഞങ്ങളിതിനെ മറ്റുള്ളവര്‍ പറയുന്നത് പോലെ രാഷ്ട്രീയ മുതലെടുപ്പായി ഉപയോഗിക്കുന്നില്ല.

ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ വന്നിട്ട് പാലായില്‍ അഭ്യാസം കാണിച്ചാല്‍ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരുമൊക്കെ വെറുതെയിരിക്കും. ഞങ്ങളങ്ങനെ വെറുതെ ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ നാട്ടില്‍ അടിച്ചമര്‍ത്തുന്നവര്‍ക്കും ഒറ്റപ്പെട്ട് പോകുന്നവര്‍ക്കും ചോദിക്കാന്‍ ആളില്ല എന്നൊരു ധാരണ വേണ്ട.

ബഹുമാന്യനായ പാലാ ബിഷപ്പ് പറഞ്ഞ കാര്യത്തില്‍ ശരിയായ പരിശോധന നടക്കണം. പൊതുവേ ക്രൈസ്തവ സമൂഹം സമാധാനപരമായിട്ടുള്ള ആള്‍ക്കാരാണ്. ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയുമായി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒരു കരുണയുമില്ല. ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് ശ്രമിക്കുന്നത്, കെ. സുരേന്ദ്രന്‍ പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് മുമ്പേ കേട്ടിട്ടുണ്ട്. എന്താ സംശയം. ഇത് അന്താരാഷ്ട്ര തലത്തില്‍ നേരത്തെ വന്നതാണ്. കേരളത്തില്‍ ഇരുന്ന് താത്പര്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിക്കാത്തതുകൊണ്ടാണ് അറിയാതെ പോകുന്നത്. ഇന്റലക്ച്ച്വല്‍ ജിഹാദുമുണ്ട്. കേന്ദ്രം ലവ് ജിഹാദില്ലെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രം പറഞ്ഞതിനെ കേരളത്തില്‍ തെറ്റായി വ്യാഖാനിക്കുന്നതാണ്,'' സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in