ബിനോയ് കോടിയേരി
ബിനോയ് കോടിയേരി

ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കണമെന്ന് കോടതി; ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം  

യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കണം, എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, 25,000 രൂപ പണമായി കെട്ടിവെയ്ക്കണം എന്നിവയാണ് വ്യവസ്ഥകള്‍.

ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം മുന്‍കൂര്‍ ജാമ്യാപേക്ഷാ വേളയില്‍ പരിഗണിക്കരുതെന്ന ആവശ്യം കോടതി തള്ളിയത് ബിനോയ് കോടിയേരിക്ക് തിരിച്ചടിയായി. യുവതിക്ക് വേറെയും ബന്ധങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയില്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവെന്ന് ചൂണ്ടിക്കാട്ടി ചില ചിത്രങ്ങളും ഹാജരാക്കി. വിവാഹം നടന്നതാണെന്ന് കാണിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്. ഇതിലെ ഒപ്പ് ബിനോയിയുടേതല്ല. തന്റെ കക്ഷിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

എന്നാല്‍ ബിനോയ് വിവാഹം മറച്ചുവെച്ചെന്നും ഇദ്ദേഹവും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. തന്റെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതി ചൂണ്ടിക്കാട്ടി. ദുബായ് ഡാന്‍സ് ബാറില്‍ ജോലിനോക്കിയിരുന്ന ബിഹാര്‍ സ്വദേശിയാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഈ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും 33കാരി പരാമര്‍ശിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13 നാണ് കേസെടുത്തത്. ഇതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in