ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നയിക്കും, പെഗാസസില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് ജുഡീഷ്യല്‍ അന്വേഷണവുമായി മമത മുന്നോട്ട്

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നയിക്കും, പെഗാസസില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് ജുഡീഷ്യല്‍ അന്വേഷണവുമായി മമത മുന്നോട്ട്

കൊല്‍ക്കത്ത: പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന പാനലിനെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃണമൂല്‍ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയേയും പെഗാസസ് നിരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മമത ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതാദ്യമായാണ് ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒയുടെ ചാരസോഫ്റ്റ്‌വെയറായ പെഗാസസിലൂടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ ഇന്ത്യയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്.

പെഗാസസ് പ്രോജക്ട് ഡാറ്റ

പാരീസ് ആസ്ഥാനമാക്കിയുള്ള ഫോര്‍ബിഡണ്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷനും ആംനസ്റ്റി ഇന്റര്‍നാഷണലിനും 2016 മുതല്‍ എന്‍.എസ്.ഒയുടെ ക്ലയിന്റ് ഉപയോഗിക്കുന്ന അമ്പതിനായിരത്തില്‍ പരം ഫോണ്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ എന്‍.എസ്.ഒയ്ക്ക് കൈമാറിയതാണ് ഈ നമ്പറുകള്‍.

അവരിത് പതിനാറില്‍ പരം മീഡിയ ഓര്‍ഗനൈസേഷന്‍സിന് കൈമാറുകയായിരുന്നു. 80 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തിച്ചു.

പ്രൊജക്ടിന്റെ ടെക്നിക്കല്‍ പാര്‍ട്ണറായ ആംനസ്റ്റി സെക്യൂരിറ്റി ലാബ് ഫോറന്‍സിക് അനാലിസ് നടത്തി. ഈ അന്വേഷണത്തില്‍ ക്രിമിനലുകള്‍ക്കും ടെറസിസ്റ്റുകള്‍ക്കുമെതിരെ മാത്രം ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് എന്ന് എന്‍.എസ്.ഒ അവകാശപ്പെടുന്ന ഹാക്കിങ്ങ് സ്പൈവെയറിന്റെ ദുരുപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കുകയുള്ളു എന്നാണ്. ഇത് തന്നെയാണ് ഇന്ന് പല സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കുന്നതും.

67 സ്മാര്‍ട്ട് ഫോണുകളില്‍ ആംനസ്റ്റി ലാബ് പരിശോധന നടത്തിയതില്‍ 23 എണ്ണത്തിലും പെഗാസസ് ഇന്‍ഫെക്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, 14 എണ്ണത്തില്‍ അറ്റാക്കിനുള്ള ശ്രമങ്ങള്‍ കണ്ടെത്തി, ബാക്കിയുള്ള 30 എണ്ണത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ല. ഭൂരിഭാഗം കേസിലും ഫോണ്‍ മാറ്റിയിരുന്നു എന്നതാണ് കാരണം. എന്‍,എസ്.ഒയുടെ വാദങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ അറിയാതെ ഈ ചോര്‍ത്തല്‍ നടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in