ഇന്നലെ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചു; ഇന്ന് തള്ളി; അവിണിശ്ശേരിയില്‍ എല്‍.ഡി.എഫ് ഭരണസമിതി രാജിവെച്ചു

ഇന്നലെ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചു; ഇന്ന് തള്ളി; അവിണിശ്ശേരിയില്‍ എല്‍.ഡി.എഫ് ഭരണസമിതി രാജിവെച്ചു

നാടകരംഗങ്ങള്‍ ഒഴിയാതെ അവിണിശ്ശേരി പഞ്ചായത്ത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ യു.ഡി.എഫ് രണ്ട് തവണ എല്‍.ഡി.എഫിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചിരുന്നു. യു.ഡി.എഫ് പിന്തുണ വേണ്ടെന്ന് പറഞ്ഞ് രണ്ട് തവണയും ഇടത് ഭരണസമിതി രാജിവെച്ചു. ഇന്നലെയായിരുന്നു ഭരണസമിതി ചുമതലയേറ്റത്. ഇന്ന് രാജിവെച്ചു.

യു.ഡി.എഫിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന സംസ്ഥാന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഭരണ സമിതി രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവരാണ് രാജിവെച്ചത്.

നേരത്തെ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ വോട്ട് ചെയ്തതിനെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. മധ്യകേരളത്തില്‍ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്താണ് നഷ്ടപ്പെട്ടത്.

ബി.ജെ.പിയെ ഇത്തവണ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ധാരണയുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രസിഡന്റായി രാജുവിനെ തെരഞ്ഞെടുത്തു. നിമിഷങ്ങള്‍ക്കകം രാജു രാജിവെച്ചു. ഇരുമുന്നണികളും സമവായത്തിലെത്തിയതോടെയാണ് വീണ്ടും ഇന്നലെ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

അവിണിശ്ശേരിയില്‍ 14 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ആറ് സീറ്റ് എന്‍.ഡി.എയാണ്. എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും സീറ്റുകളാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in