രാജ് താക്കറെയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം; കേസെടുത്ത് ഔറംഗാബാദ് പൊലീസ്

രാജ് താക്കറെയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം; കേസെടുത്ത് ഔറംഗാബാദ് പൊലീസ്

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ഉച്ചത്തില്‍ കേള്‍പ്പിക്കുമെന്ന നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്ത് ഔറംഗാബാദ് പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരമാണ് രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തത്. രാജ് താക്കറെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.

റാലിയുടെ സംഘാടകരായ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരത്തിന്റെ സമാധാനം താറുമാറക്കിയെന്ന് കാണിച്ച് 1400 പേര്‍ക്കെതിരെ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഔറംഗബാദില്‍ നടന്ന റാലിയിലാണ് രാജ് താക്കറെ പ്രകോപനപരമായി പ്രസംഗിച്ചത്. മെയ് നാലിന് പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കണമെന്നും രാജ് താക്കറെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മെയ് മൂന്നിന് ഈദ് ആണ്. ആഘോഷങ്ങളുടെ ശോഭ കെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മെയ് നാലിന് ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ ഇരട്ടി ഉച്ചത്തില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നായിരുന്നു രാജ് താക്ക്‌റെയുടെ ഭീഷണി.

'ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങള്‍ വക വെച്ചില്ലെങ്കില്‍ മഹാരാഷ്ട്രയുടെ ശക്തി ഞങ്ങള്‍ കാണിക്കും. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുന്നതിന് ഞങ്ങള്‍ ഉത്തരവദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല. സാമൂഹിക വിഷയമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇത് മതപരമായ വിഷയമാക്കിയാല്‍ ഞങ്ങള്‍ സമാനമായ രീതിയില്‍ പ്രതികരിക്കും,' രാജ് താക്കറെ പറഞ്ഞു.

ഉച്ചഭാഷിണികള്‍ പൊതു ജീവിതത്തിന് ബുദ്ധിമുട്ടാണ്. ഉത്തര്‍പ്രദേശില്‍ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ കഴിയില്ല. നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത്. എല്ലാ ആരാധനാലയങ്ഹളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം. ആദ്യം പള്ളികളില്‍ നിന്നുള്ളവ നീക്കം ചെയ്യണമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in