അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കേസില്‍ വിചാരണ വൈകാന്‍ കാരണം പൊലീസെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി.ടി രഘുനാഥ്.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തനിക്കെതിരെ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തുടരുന്നതില്‍ താല്‍പര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധുവിന്റെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചതിന് പിന്നാലെയാണ് വിഷയം വിവാദമാകുന്നത്. 2019 ഓഗസ്തിലാണ് വി.ടി രഘുനാഥിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നത്. ഒരു തവണ പോലും വി.ടി രഘുനാഥ് കോടതിയില്‍ ഹാജരായില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ടി രഘുനാഥ് കോടതിയില്‍ ഹാജരാകാത്തതെന്നാണ് വിശദീകരണം.
കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും പകരം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതികളില്‍ നിന്നും പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മധുവിന്റെ സഹോദരി ഭര്‍ത്താവ് മുരുകന്‍ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. കേസിന്റെ വിചാരണ സംബന്ധിച്ച് യാതൊരു കാര്യവും കുടുംബത്തെ അറിയിച്ചിട്ടില്ല.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.
അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കുകയായിരുന്നു. ഗുഹയില്‍ മധു ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ചാക്കും തലയിലേറ്റിച്ചിരുന്നു. മുക്കാലിയിലെത്തി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു.
കൊല്ലപ്പെട്ട് തൊണ്ണൂറാം ദിവസമായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന 15 മുറിവുകള്‍ മരണത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 11,640 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിസിടിവി ക്യാമറകള്‍, അഞ്ച് വാഹനങ്ങള്‍, 165 പേരുടെ മൊഴികള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ തെളിവുകളായി സമര്‍പ്പിച്ചിരുന്നത്.
മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍
അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.