മുഖ്യമന്ത്രി ചാന്‍സലര്‍ ആകുന്നതാണ് പരിഹാരം, ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഒപ്പിടാമെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി ചാന്‍സലര്‍ ആകുന്നതാണ് പരിഹാരം, ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഒപ്പിടാമെന്ന് ഗവര്‍ണര്‍

സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലറായി മുഖ്യമന്ത്രി ചുമതലയേല്‍ക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന് അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരുമായി ഒരു തര്‍ക്കത്തിന് താത്പര്യമില്ലെന്നും മതനിക്ക് സര്‍ക്കാര്‍ പറയുന്ന ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരിന് വേണ്ടത് ഞാന്‍ ചെയ്തില്ലെങ്കില്‍ അവരെന്നെ റസിഡന്റ് എന്ന് വിളിക്കും. ഒരു പരിധിക്കപ്പുറം പോകരുതെന്നാണ് ഞാന്‍ അവരോട് പറഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ വാക്കുകള്‍

സര്‍ക്കാരുമായി ഒരു തര്‍ക്കത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് മാറിത്തരാം എന്ന് അറിയിച്ചത്. മുഖ്യമന്ത്രിതന്നെ ചാന്‍സലറായി ചുമതല ഏറ്റെടുക്കട്ടെ. അതാണ് പരിഹാരം. ചാന്‍സലറാവുക എന്നത് എന്റെ ഭരണഘടനാപരമായ പണിയല്ല. അത് എനിക്ക് അസംബ്ലി തന്നിരിക്കുന്ന ഒരു ചുമതലയാണ്. മുഖ്യമന്ത്രിക്ക് ആ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശമുണ്ട്. ഞാന്‍ പറഞ്ഞല്ലോ. ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഞാന്‍ ഉടനെ തന്നെ ഒപ്പിടാം.

എനിക്കാണ് ഉത്തരവാദിത്തം. അവര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. ഞാന്‍ അങ്ങനെ അല്ല. സര്‍വ്വകലാശാലകള്‍ സര്‍ക്കാരിന്റെ ഭാഗമാകാതിരിക്കാനാണ് ഈ ചുമതല ഗവര്‍ണറെ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായിട്ട് കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. ആരെ വേണമെങ്കിലും സര്‍വകലാശാലകളില്‍ നിയമിക്കുന്ന സ്ഥിതിയാണ്.

അവര്‍ക്ക് വേണ്ടത് ഞാന്‍ ചെയ്തില്ലെങ്കില്‍ അവരെന്നെ റസിഡന്റ് എന്ന് വിളിക്കും. ഒരു പരിധിക്കപ്പുറം പോകരുതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രശ്‌നം വന്നപ്പോള്‍ തന്നെ ഞാന്‍ ആയിരുന്നു കോടതിയില്‍ ആദ്യം വിശദീകരണം നല്‍കേണ്ടിയിരുന്നത്. ചാന്‍സലര്‍ ആണ് ഉത്തരം പറയേണ്ടിവരുന്നത്. എനിക്കതിന് പറ്റില്ല.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തില്ലെന്ന് പൂര്‍ണമായ ഉറപ്പ് തന്നാലല്ലാതെ എന്റെ തീരുമാനം പുനപരിശോധിക്കാന്‍ ഞാന്‍ തയ്യാറാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in