മൈതാനിയിലെ ദൈവം വിടവാങ്ങി; കൈ കൊണ്ട് രചിച്ച ഇതിഹാസം ബാക്കി

മൈതാനിയിലെ ദൈവം വിടവാങ്ങി; കൈ കൊണ്ട് രചിച്ച ഇതിഹാസം ബാക്കി
Published on

അറുപതാം വയസ്സില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാര്‍ഡോ മാറഡോണ വിടവാങ്ങുമ്പോള്‍ മൈതാനത്തെ പ്രകടനങ്ങള്‍ ആരാധകരുടെ മനസില്‍ ബാക്കി. അര്‍ജന്റീനയെന്ന രാജ്യത്തെ ലോക ഫുട്‌ബോളിന്റെ ചരിത്രത്തിന്റെ ഭാഗമാക്കിയ കളിക്കാരന്‍. 'ദൈവത്തിന്റെ കൈ' എന്ന് വിവാദമായ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ മറികടന്ന് 60 മീറ്റര്‍ ഓടി നേടിയ നൂറ്റാണ്ടിന്റെ ഗോള്‍. മാറഡോണയെ ഇതിഹാസമാക്കിയത് ഇതെല്ലാം ചേര്‍ന്നായിരുന്നു.

1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ലാനസിയിലായിരുന്നു മാറഡോണയുടെ ജനനം. ദാരിദ്രത്തോട് പൊരുതി കളിക്കളത്തിലെത്തി. മൂന്നാം വയസ്സില്‍ പന്ത് തട്ടി തുടങ്ങിയ മാറഡോണ 1976ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമായി. 1981 വരെ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ നിന്നായി 111 ഗോളുകള്‍ നേടി.

പതിനാറാം വയസ്സില്‍ നീലക്കുപ്പായം അണിഞ്ഞു. പ്രായം തികയാത്തതിനാല്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. 1979ല്‍ രാജ്യത്തിന് വേണ്ടി ആദ്യ ഗോള്‍ നേടി. 1979ലും 1980ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയറായി. 1982ല്‍ ലോകകപ്പ് ടീമിന്റെ ഭാഗമായി. നാല് വര്‍ഷത്തിനിപ്പുറം അര്‍ജന്റീനയെ ലോകചാംപ്യനാക്കാന്‍ ഒറ്റയ്ക്ക് പൊരുതി. ഗോള്‍ഡന്‍ ബൂട്ടും നേടി.

ലോകകപ്പില്‍ 21 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ മാറഡോണ സ്വന്തം പേരിലാക്കി. 1994ല്‍ ഉത്തേജക മരുന്ന് വിവാദത്തിലുള്‍പ്പെട്ടു. 2008 അര്‍ജന്റീനയുടെ പരിശീലകനായി വീണ്ടും ഫുട്‌ബോള്‍ ലോകത്ത് മാറഡോണ നിറഞ്ഞു.

logo
The Cue
www.thecue.in