അത് ഷംസീറിനെ വിമര്‍ശിച്ചുള്ള സന്ദേശമെന്ന് അനില്‍ അക്കര ; മെസേജ് കാണിക്കുന്നതാണോ അന്തര്‍ധാരയെന്ന് ബി ഗോപാലകൃഷ്ണന്‍

അത് ഷംസീറിനെ വിമര്‍ശിച്ചുള്ള സന്ദേശമെന്ന് അനില്‍ അക്കര ; മെസേജ് കാണിക്കുന്നതാണോ അന്തര്‍ധാരയെന്ന് ബി ഗോപാലകൃഷ്ണന്‍

മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന് അനില്‍ അക്കര എംഎല്‍എ മൊബൈല്‍ കൈമാറുന്ന ദൃശ്യം പ്രചരിക്കുന്നതില്‍ ദ ക്യുവിനോട് പ്രതികരിച്ച് ഇരുനേതാക്കളും. ചര്‍ച്ചയിലുണ്ടായിരുന്ന എ എന്‍ ഷംസീറിനെ വിമര്‍ശിച്ചുകൊണ്ട് ഒരു സന്ദേശം വാട്ട്‌സ് ആപ്പില്‍ വന്നത് അഡ്വ. ബി ഗോപാലകൃഷ്ണനെ കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ ദ ക്യുവിനോട് പറഞ്ഞു. എഎന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെക്കുറിച്ച് ചോദിക്കൂവെന്ന് ആരോ അയച്ച സന്ദേശമായിരുന്നു അതെന്ന് ബി ഗോപാലകൃഷ്ണനും ദ ക്യുവിനോട് പ്രതികരിച്ചു.

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചായിരുന്നു ശനിയാഴ്ച മാതൃഭൂമി ന്യൂസില്‍ സ്മൃതി പരുത്തിക്കാട് നയിച്ച ചര്‍ച്ച. എഎന്‍ ഷംസീര്‍ എംഎല്‍എ സംസാരിക്കുന്നതിനിടെയാണ് അനില്‍ അക്കര തന്റെ മൊബൈല്‍ അഡ്വ ബി ഗോപാലകൃഷ്ണന് കൈമാറുന്നത്. ഫോണ്‍ ചൂണ്ടിക്കാട്ടി അനില്‍,ഗോപാലകൃഷ്ണനോട് എന്തോ പറയുന്നതും ലൈവില്‍ കാണാമായിരുന്നു. ഫോണ്‍ നോക്കിയശേഷം ഗോപാലകൃഷ്ണന്‍ തിരികെ നല്‍കുകയും ചെയ്തു. ഈ ഭാഗമാണ് സിപിഎം അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര സജീവമാണെന്നും ചര്‍ച്ചയില്‍ അനില്‍ അക്കര ഗോപാലകൃഷ്ണനെ സഹായിക്കുന്നു, ഇരുവരുടെയും മുഖഭാവത്തില്‍ നിന്നുതന്നെ കള്ളത്തരം വ്യക്തമാണെന്നുമെല്ലാമുള്ള പരാമര്‍ശങ്ങളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സംഭവം ഗൗരവമായെടുക്കുന്നില്ലെന്നാണ് അനില്‍ അക്കരയുടെ പ്രതികരണം. എ. എന്‍ ഷംസീര്‍ ചര്‍ച്ചയിലിരിക്കെ തന്റെ ഫോണില്‍ വന്ന ഒരു സന്ദേശം ഗോപാലകൃഷ്ണനെ കാണിച്ചുകൊടുത്തതാണ്. ലൈവിലാണ് അങ്ങനെ ചെയ്തത്. അതില്‍ ഒന്നും ഒളിച്ചുവെയ്ക്കാനില്ല. കോണ്‍ഗ്രസുകാരും ബിജെപിക്കാരും നേരില്‍ കണ്ടാല്‍ മിണ്ടാത്ത പ്രശ്‌നമൊന്നുമില്ല.താന്‍ ഫോണ്‍ വാങ്ങുകയല്ല, കൊടുക്കുകയാണ് ചെയ്തത്. ലൈഫ് മിഷന്‍ ക്രമക്കേടില്‍ താനുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് സിപിഎം ഇത്തരത്തില്‍ പ്രചരണവുമായി ഇറങ്ങിയിരിക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഎന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതിനെക്കുറിച്ച് ചോദിക്കൂവെന്ന് ആരോ അയച്ച സന്ദേശമായിരുന്നു അതെന്നാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. മന്ത്രി എ.സി മൊയ്തീനെ വിമര്‍ശിച്ചും ഒരു കമന്റുണ്ടായിരുന്നു. അനില്‍ അക്കര അത് കാണിച്ചുതന്നു. അത് നോക്കി തിരിച്ചുകൊടുക്കുകയും ചെയ്തു. ഫോണ്‍ നീട്ടുമ്പോള്‍ അതെന്താണെന്ന് എനിക്കറിയല്ലല്ലോ, വാങ്ങാതിരിക്കേണ്ട കാര്യവുമില്ല. ഞാന്‍ വായിച്ച് തിരിച്ചുകൊടുക്കുകയും ചെയ്തു അതില്‍ കവിഞ്ഞ് ഒരു സംഭവവുമുണ്ടായിട്ടില്ല. ഇതേ വിഷയത്തില്‍ അതിന് മുന്‍പത്തെ ദിവസവും മാതൃഭൂമി ന്യൂസില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതാണ്. നാളുകളായി കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. ഇതില്‍ അന്തര്‍ധാരയുടെ പ്രശ്‌നമെന്താണ്. കോണ്‍ഗ്രസുകാരും ബിജെപിക്കാരും നാട്ടിലുള്ള വിഷയങ്ങള്‍ പറയില്ലേ. ഫോണില്‍ കാണിച്ചുകൊടുക്കുന്നതിലെന്ത് അന്തര്‍ധാര. വിഷയത്തില്‍ കോണ്‍ഗ്രസ് പറയുന്നത് എന്താണെന്നും ബിജെപി പറയുന്നതെന്താണെന്നും നാട്ടുകാര്‍ക്കറിയാമല്ലോ. ലൈഫ് പദ്ധതി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം അനുകൂലികള്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in