ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനും, ഉറക്കെ തുമ്മാനും കരയാനും പറ്റാത്ത അവസ്ഥ, 5 ദിവസം മുമ്പ് അനന്യ ദ ക്യുവിനോട് പറഞ്ഞത്

ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനും, ഉറക്കെ തുമ്മാനും കരയാനും പറ്റാത്ത അവസ്ഥ, 5 ദിവസം മുമ്പ് അനന്യ ദ ക്യുവിനോട് പറഞ്ഞത്

Published on
Summary

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ് നേരിട്ടതായി ആരോപണമുന്നയിച്ച് രംഗത്ത് വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് അനന്യ ദ ക്യുവിനോട് വെളിപ്പെടുത്തിയത്.

അനന്യ കുമാരി അലക്‌സ്. കേരള നിയമസഭയിലേക്ക് മല്‍സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ അനന്യകുമാരി അലക്‌സിന് അഞ്ച് ദിവസം മുമ്പ് ജൂലൈ 15ന് ദ ക്യുവിനോട് പങ്കുവെക്കാനുണ്ടായത് ജീവിതത്തില്‍ നേരിട്ട കൊടിയ അനീതിയുടെ കഥയായിരുന്നു.

ഒരു ജോലിയും ചെയ്യാനാകുന്നില്ല

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്.

എനിക്ക് ജീവിക്കണം

എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിന്‍ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോള്‍ഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നത്.

logo
The Cue
www.thecue.in