സ്ത്രീകൾക്കെതിരെയുള്ള അതിക്രമം 'സ്വഭാവഗുണമില്ലായ്മ’ അല്ല മനുഷ്യത്വമില്ലായ്മയാണ്; അടൂർ ഗോപാലകൃഷ്ണനോട് കെ ആർ മീര

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം 'സ്വഭാവഗുണമില്ലായ്മ’ അല്ല മനുഷ്യത്വമില്ലായ്മയാണ്; അടൂർ ഗോപാലകൃഷ്ണനോട് കെ ആർ മീര

'ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന ഒ.എന്‍.വി അക്കാദമി ചെയര്‍മാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു എഴുത്തുകാരി കെ ആർ മീര. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്. കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷിക്കുന്നതായും കെ ആർ മീര സോഷ്യൽ മീഡിയയിൽ കുറിച്ചു.

കെ ആർ മീരയുടെ പ്രതികരണം

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോടു‍ ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല. ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.

ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്. കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം. വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത്. പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണോ എന്ന് ജൂറിയ്ക്കു അറിയാമോ എന്ന് എനിക്കറിയില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ നോക്കിയിട്ടല്ല അവാര്‍ഡ് നിശചയിക്കേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. അവാര്‍ഡ് പിന്‍വലിക്കാനുള്ള സാധ്യതും ഞാന്‍ കാണുന്നില്ല. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇനി നേരത്തെ അറിഞ്ഞാല്‍ പോലും ജൂറിയുടെ തീരുമാനങ്ങളില്‍ എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഇത് ആരോപണം മാത്രമാണ്. അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമുക്കില്ല. ജൂറിയെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മികവ് മാത്രം അവാര്‍ഡ് തീരുമാനിക്കുള്ള മാനദണ്ഡം.

Related Stories

No stories found.
logo
The Cue
www.thecue.in