ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട്: ജയിലില്‍ നിന്നുള്ള പള്‍സർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട്: ജയിലില്‍ നിന്നുള്ള പള്‍സർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സംഭവങ്ങള്‍ ശരിവെക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മുഖ്യപ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടത്തിയ സംഭാഷണമാണിത്.

ഫോണ്‍ സംഭാഷണത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി സമ്മതിക്കുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവരങ്ങള്‍ പത്രങ്ങളില്‍ നിന്ന് മാത്രമാണ് അറിയുന്നത്. അല്ലാതെ മറ്റൊന്നും അറിയാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് പള്‍സര്‍ സുനി സംഭാഷണം ആരംഭിക്കുന്നത്.

തുടര്‍ന്ന് ജിന്‍സണ്‍ ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരിക്കുന്നുവെന്ന് പള്‍സര്‍ സുനിയോട് പറയുന്നു. രാമചന്ദ്രന്‍ നായരോ, ബാലകൃഷ്ണന്‍ നായരോ, നിനക്ക് ആ പുള്ളിയുമായി പരിചയമുണ്ടോ എന്ന ജിന്‍സണ്‍ന്റെ ചോദ്യത്തിന് അയാളെ രണ്ടു മൂന്നുവട്ടം കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി മറുപടി പറഞ്ഞു.

ദിലീപിന്റെ വീട്ടില്‍ വച്ചാണോ, ഹോട്ടലില്‍ വെച്ചാണോ കണ്ടതെന്നും ജിന്‍സണ്‍ ചോദിക്കുന്നുണ്ട്. അതിന് രണ്ടിടത്തും വെച്ച് കണ്ടിട്ടുണ്ടെന്നും പിക്ക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. അനൂപാണ് സുനിയെ ബാലചന്ദ്രകുമാറിന് പരിചയപ്പെടുത്തിയത് എന്ന് ജിന്‍സണ്‍ പറയുകയും നിങ്ങള്‍ ഒരുമിച്ച് കാറില്‍ സഞ്ചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്.

അത് മറ്റേ കാര്യത്തിന് പോയതായിരിക്കും എന്നാണ് ചോദ്യത്തിന് മറുപടിയായി പള്‍സര്‍ സുനി പറഞ്ഞത്. എന്നിട്ട് പുള്ളി എന്താണ് ഇപ്പോള്‍ പറയുന്നതെന്നും സുനി ചോദിക്കുന്നു. നിന്റെ കയ്യില്‍ കുറച്ച് പണം തന്നതായും ബസില്‍ പോകുമ്പോള്‍ സൂക്ഷിച്ച് പോകണമെന്നും നിര്‍ദേശിച്ചിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന് ജേസണ്‍ വ്യക്തമാക്കി. തുടര്‍ന്ന് അങ്ങനെ സംഭവിച്ചിരുന്നോ എന്നും ജേസണ്‍ സുനിയോട് ചോദിക്കുന്നുണ്ട്.

അത് പറയാം പക്ഷെ വേറൊരു കാര്യം കൂടിയുണ്ടെന്നാണ് പള്‍സര്‍ സുനി മറുപടി നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ കേസ് നിര്‍ത്തി വെച്ചിരിക്കുകയാണോ എന്നും സുനി ജിന്‍സണോട് ചോദിക്കുന്നു. പൊലീസും പ്രോസിക്യൂഷനും കോടതിയില്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിന്‍സണ്‍ പറയുന്നു. അതിന് സാധ്യതയുണ്ടോ എന്നാണ് സുനി വീണ്ടും ചോദിക്കുന്നത്. മാധ്യമങ്ങള്‍ അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ജിന്‍സണും മറുപടി നല്‍കുന്നുണ്ട്.

കൂടാതെ ബാലചന്ദ്രകുമാര്‍ തെളിവു സഹിതമാണ് എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്. അയാള്‍ പറയുന്നത് കേട്ടാല്‍ ഏതൊരാളും ഇത് നടന്നത് തന്നെയാണെന്ന് വിശ്വസിക്കുമെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിനോടും അനൂപിനോടും ബാലചന്ദ്രകുമാര്‍ തെറ്റാനുള്ള കാരണെന്താണെന്നാണ് പള്‍സര്‍ സുനി ചോദിക്കുന്നത്. അത് തനിക്ക് അറിയില്ലെന്ന് ജിന്‍സണ്‍ മറുപടിയും നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in