വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പുരാന നങ്കലില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
നീതിയല്ലാതെ മറ്റൊന്നും കുടുംബത്തിന് വേണ്ടെന്നും നീതി കിട്ടുംവരെ അവര്‍ക്കൊപ്പം തുടരുമെന്നും ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്‌കരിക്കുന്നത് തടയാന്‍ പൊലീസ് തയ്യാറായില്ലന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ചിത വെള്ളമൊഴിച്ച് കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പൊലീസ് തടഞ്ഞെന്നാണ് കുടുംബം പരാതിപ്പെട്ടത്.
പരാതി പറയാന്‍ ചെന്നപ്പോള്‍ പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു. പരാതി പറയാന്‍ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയെന്നും ആക്ഷേപമുണ്ട്.
ശ്മശാനത്തിന് സമീപമുള്ള കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റെന്നായിരുന്നു ഇവിടെയുള്ള പൂജാരി പറഞ്ഞത്.
കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. മരണവിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ അവയവം ഉള്‍പ്പെടെ പൊലീസുകാര്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് പൂജാരി കുട്ടിയുടെ കുടുംബത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേസില്‍ 55 കാരനായ ശ്മശാനത്തിലെ പൂജാരി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിഷയം പുറത്തറിഞ്ഞത്. സംഭവം നടന്ന ഡല്‍ഹി കന്റോണ്‍മെന്റിലെ നങ്കല്‍ നിവാസികള്‍ രാത്രി മുതല്‍ പ്രതിഷേധ സമരത്തിലാണ്.