മഞ്ജു വാര്യരും സനല്‍ കുമാറും ഹിമാചല്‍ പ്രളയത്തില്‍ കുടുങ്ങി; 30 അംഗ ഷൂട്ടിങ്ങ് സംഘത്തിന്റെ പക്കല്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രം

മഞ്ജു വാര്യരും സനല്‍ കുമാറും ഹിമാചല്‍ പ്രളയത്തില്‍ കുടുങ്ങി; 30 അംഗ ഷൂട്ടിങ്ങ് സംഘത്തിന്റെ പക്കല്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രം

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങി കേരളത്തില്‍ നിന്നുള്ള ഷൂട്ടിങ്ങ് സംഘം. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കയറ്റത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ മുപ്പതംഗ സംഘമാണ് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയിരിക്കുന്നത്. ആകെ ഇരുന്നൂറോളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ അറിയിച്ചതായി സഹോദരന്‍ മധു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ സാറ്റ്‌ലൈറ്റ് ഫോണിലൂടെ ഇന്നലെ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് ഒപ്പമുള്ളതെന്നും അടിയന്തര സഹായം ആവശ്യമാണെന്നും സംഘം അറിയിച്ചു,

ഇന്നലെ രാത്രി വിളിച്ചിരുന്നു. ക്രൂ ഉള്‍പ്പെടെ 200 പേര്‍ കുടുങ്ങിക്കെടക്കുകയാണ്. 15 സെക്കന്റ് മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞുള്ളു. മൂന്നാഴ്ച ആയി അവര്‍ അവിടെ ഉണ്ടായിരുന്നു. മുരളീധരന്‍ എംപിയുമായി സംസാരിച്ചിട്ടുണ്ട്. എവിടെയാണ് സംഘമെന്ന് ലൊക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അടിയന്തരമായി ഇവാക്കുവേറ്റ് ചെയ്യാനോ ഭക്ഷണം എത്തിക്കാനോ കഴിയണം.

മധു വാര്യര്‍

സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. സംഘത്തെ എത്രയും പെട്ടെന്ന് സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മുരളീധരന്‍ പറഞ്ഞു. സ്ഥലത്തെ റോഡുകളും മറ്റും മണ്ണിടിച്ചിലില്‍ ഒലിച്ചു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗതാഗതമാര്‍ഗങ്ങള്‍ പുനസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് സംഘം കുടുങ്ങി കിടക്കുന്നത്. ഷിംലയില്‍ നിന്ന് ഏകദേശം 300 കിലോമീറ്ററുകള്‍ അകലെയുള്ള ഒറ്റപ്പെട്ട താഴ്‌വരയാണിത്. മൂന്നാഴ്ച മുന്‍പാണ് സംഘം ഷൂട്ടിങ്ങിനായി ഹിമാചലിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in