സവര്‍ക്കറുടെ മാപ്പപേക്ഷ ഇനി പാഠ്യഭാഗം, ബിജെപി തിരുകി കയറ്റിയ ‘ധീര വിപ്ലവകാരി’ പ്രയോഗം തിരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ 

സവര്‍ക്കറുടെ മാപ്പപേക്ഷ ഇനി പാഠ്യഭാഗം, ബിജെപി തിരുകി കയറ്റിയ ‘ധീര വിപ്ലവകാരി’ പ്രയോഗം തിരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ 

രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന സംസ്ഥാന പാഠ്യ പദ്ധതിയിലെ അട്ടിമറി തിരുത്തി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്തെ പാഠ്യ സമ്പ്രദായത്തില്‍ ഇടപെട്ട് ചരിത്രത്തെ വളച്ചൊടിച്ച് പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തിയ വസുന്ധരാ രാജ് സിന്ധ്യാ ഭരണകാലത്തെ നീക്കങ്ങള്‍ പുനഃപരിശോധിക്കുകയും തിരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാഠപുസ്തകങ്ങളിലെ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും തെറ്റുകളും കണ്ടെത്താന്‍ റിവിഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്‌കരണം.

ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് ആശയങ്ങള്‍ തിരുകികയറ്റുകയാണെന്ന ആരോപണം ശക്തമായിരിക്കുമ്പോഴാണ് രാജസ്ഥാനില്‍ ആര്‍എസ്എസിന്റെ സവര്‍ക്കര്‍ 'ധീര വിപ്ലവകാരി'യായി പാഠപുസ്തകത്തില്‍ കടന്നുകൂടിയത്. ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ എഴുതി നല്‍കി തടവറയില്‍ നിന്ന് പുറത്തുവന്ന സവര്‍ക്കറെ ധീരനായി വാഴ്ത്തുന്ന പാഠപുസ്തകത്തിലെ ഭാഗം നീക്കം ചെയ്തു.

10 ക്ലാസിലെ രാജസ്ഥാന്‍ ബോര്‍ഡ് പാഠപുസ്തകത്തില്‍ സവര്‍ക്കറെ കുറിച്ചുള്ള പാഠ്യഭാഗം ഉണ്ട്. ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ എഴുതി നല്‍കി മോചിതനായതിനെ കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട് പുസ്തകത്തില്‍. മഹാത്മാ ഗാന്ധി വധത്തിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതിനെ കുറിച്ചും പിന്നീട് കുറ്റാരോപണത്തില്‍ നിന്ന് ഒഴിവായതിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

റിവിഷന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. വസുന്ധരയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കറെ പാഠപുസ്തകങ്ങളില്‍ വാഴ്ത്തിയത് തെറ്റാണെന്ന് കണ്ടെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതാസ്ര പറഞ്ഞു.

വീര്‍സവര്‍ക്കറേയും ദീന്‍ദയാല്‍ ഉപാധ്യയേയും മഹാത്മാക്കളായി വാഴ്ത്തുന്നത് ശരിയല്ല.

ഗോവിന്ദ് സിങ് ദോതാസ്ര

സവര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതി നല്‍കിയതിന് വ്യക്തമായ തെളിവുകളുണ്ട്, അതില്‍ വാസ്തവമുണ്ടെന്നും മന്ത്രി പറഞ്ഞു.

1910ല്‍ ആണ് സവര്‍ക്കറെ ബ്രിട്ടീഷ് സര്‍ക്കാര്‍ പിടികൂടി തടവറയിലാക്കിയത്. 50 വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷയില്‍ നിന്ന് മോചിതനാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ എഴുതി നല്‍കുകയും സര്‍ക്കാരിന്റെ ദയാവായ്പിനായി അപേക്ഷിക്കുകയും ചെയ്തു. സ്വാതന്ത്രസമരത്തില്‍ പങ്കാളിയാകില്ലെന്ന ഉറപ്പില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1921ല്‍ സവര്‍ക്കറെ മോചിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in