താലിബാന്‍ തെരഞ്ഞുപിടിച്ച് മാധ്യമപ്രവര്‍ത്തകരെ വകവരുത്തുന്നു; ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തെരഞ്ഞെത്തിയ സംഘം ബന്ധുവിനെ വധിച്ചു

താലിബാന്‍ തെരഞ്ഞുപിടിച്ച് മാധ്യമപ്രവര്‍ത്തകരെ വകവരുത്തുന്നു; ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തെരഞ്ഞെത്തിയ സംഘം ബന്ധുവിനെ വധിച്ചു

മാധ്യമപ്രവര്‍ത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും താലിബാന്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യുവിന്റെ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ അഫ്ഗാനിസ്താനില്‍ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനെ തെരഞ്ഞെത്തിയ സംഘം ബന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഡി.ഡബ്ല്യുവിന്റെ മറ്റ്് മൂന്ന് ജീവനക്കാരുടെ വീട്ടിലും താലിബാന്‍ ഭീകരവാദികള്‍ തെരച്ചില്‍ നടത്തി. അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷിയാ വിഭാഗത്തില്‍പ്പെട്ട ഹസാര വിഭാഗക്കാരെയും താലിബാന്‍ തെരഞ്ഞെടുപിടിച്ച് കൊലപ്പെടുത്തുകയാണ്.

പ്രതികാര നടപടികള്‍ക്ക് നില്‍ക്കില്ലെന്ന് പറഞ്ഞെങ്കിലും താലിബാന്‍ വീടു തോറും കയറി കഴിഞ്ഞ അഫ്ഗാന്‍ സര്‍ക്കാരിന്റെ സമയത്ത് നാറ്റോ സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തിരയുകയാണെന്ന് റിപ്പോര്‍ട്ട്.

യു.എന്നിന് വിവരങ്ങള്‍ നല്‍കുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ് താലിബാന്‍ അഫ്ഗാനിലെ വീടുകളില്‍ കയറി ചെന്ന് സൈനികരെ തിരയുകയും, അവരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സ്വയം കീഴടങ്ങാത്ത പക്ഷം കുടുംബാംഗങ്ങളെ ശിക്ഷിക്കുമെന്ന് താലിബാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ബിബിസി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടുകൂടി അഫ്ഗാന്‍ ജനത കടുത്ത ആശങ്കയിലായിരിക്കുകയാണ്. നേരത്തെ സ്ത്രീകള്‍ക്ക് പുറത്ത് പോകാനും, ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവാദം നല്‍കുമെന്ന് താലിബാന്‍ പറഞ്ഞിരുന്നു.

അതേസമയം ഇസ്ലാമിക നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വാര്‍ത്ത സമ്മേളനത്തില്‍ താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനില്‍ ജനാധിപത്യമാകില്ല ശരീയത്ത് പ്രകാരമുള്ള നിയമമായിരിക്കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടിന് പുറത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം വിടാനൊരുങ്ങുന്നവരെ എയര്‍പോര്‍ട്ടിന് പുറത്ത് താലിബാന്‍ തടയുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in